2022 മുതലാണ് വർഗീസ് തട്ടിപ്പ് നടത്താൻ തുടങ്ങിയത്. സ്വന്തം പേരിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലുമാണ് മുക്കുപണ്ടം പണയം വച്ചിരുന്നത്.

അണക്കര: ഇടുക്കി അണക്കരയിൽ മുക്കുപണ്ടം പണയം വെച്ച് 82 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ. അണക്കര സ്വദേശി വടക്കേക്കര വീട്ടിൽ സാബു എന്ന് വിളിക്കുന്ന വർഗ്ഗീസ് ആണ് വണ്ടൻമേട് പൊലീസിൻറെ പിടിയിലായത്. അണക്കരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കസ്റ്റമർ റിലേഷൻ ഓഫീസറാണ് വർഗീസ്. ഒൻപത് വർഷമായി ഇയാൾ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. 2022 മുതലാണ് വർഗീസ് തട്ടിപ്പ് നടത്താൻ തുടങ്ങിയത്. സ്വന്തം പേരിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലുമാണ് മുക്കുപണ്ടം പണയം വച്ചിരുന്നത്. 120 തവണയിൽ കൂടുതൽ ഇയാൾ ഇത്തരത്തിൽ മുക്കുപണ്ടം പണയം വച്ചാണ് 82 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയിട്ടുള്ളത്.

പുതിയ ജീവനക്കാരെ നിയോഗിക്കാനായി നടത്തിയ പരിശോധനയിൽ കുടുങ്ങി

1600 ഗ്രാം മുക്കുപണ്ടം പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. പുതിയ ജീവനക്കാരെ നിയമിക്കുന്നതുമായ് ബന്ധപ്പെട്ട് സ്ഥാപനമുടമ നടത്തിയ പരിശോധനയിലാണ് വൻതോതിൽ മുക്കുപണ്ടം കണ്ടെത്തിയത്. സംഭവം പുറത്തായതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച വർഗീസിനെ മറ്റു ജീവനക്കാർ ചേർന്ന് പിടികൂടി പൊലീസിന് കൈമൈാറുകയായിരുന്നു. ഉടമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഓരോ പണയത്തിൻറെയും പലിശ കൃത്യമായി അടച്ചു വന്നിരുന്നതിനാൽ തട്ടിപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പുതിയ മുക്കുപണ്ടം പണയം വച്ചാണ് പലിശയടക്കം അടച്ചിരുന്നത്. സ്ഥാപനത്തിലെ തുല്യ പദവിയിലുള്ള മറ്റൊരു ജീവനക്കാരിക്കും തട്ടിപ്പിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം