തിങ്കളാഴ്ച രാത്രി പട്ടാമ്പിയില്‍ നിന്നാണ് മേപ്പാടി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ പോലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.

കല്‍പ്പറ്റ: മേപ്പാടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ മോഷണം നടത്തി മുങ്ങിനടന്ന പ്രതിയെ ഒടുവില്‍ പോലീസ് പിടികൂടി.
മേപ്പാടി സിറ്റി കമ്മ്യൂണിക്കേഷന്‍ സെന്റര്‍ കുത്തിത്തുറന്ന് പണവും കമ്പ്യൂട്ടര്‍ സാമഗ്രികകളും കവര്‍ച്ച നടത്തിയ കേസിലെ പ്രതി മലപ്പുറം തിരുനാവായ കൊടക്കല്‍ സ്വദേശി പറമ്പില്‍ സാജിത്ത് എന്ന താജുദ്ദീന്‍ ആണ് പിടിയിലായത്. 

കഴിഞ്ഞ ജൂലൈ 26ന് ആയിരുന്നു സംഭവം. മോഷണം നടത്തിയതിന് ശേഷം പ്രതി മൂന്നുമാസമായി കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ താമസിച്ചു വരികയായിരുന്നു. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ പോലീസിലും മോഷണം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ വിവിധ കേസുകള്‍ നിലവിലുണ്ട്. തിങ്കളാഴ്ച രാത്രി പട്ടാമ്പിയില്‍ നിന്നാണ് മേപ്പാടി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 

സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.ബി വിബിന്റെ നേതൃത്വത്തില്‍ എസ്.ഐമരായ വി.പി. സിറാജ്, പി. രജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിഗേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ റഷീദ്, നവീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Read also: കല്ല് കൊണ്ട് തലക്കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു; ബന്ധുവിന് വേണ്ടി അന്വേഷണം ഊർജിതം

അതേസമയം മറ്റൊരു സംഭവത്തില്‍ പത്തനംതിട്ട നെടുമണ്ണിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. 52 കാരൻ അനീഷ് ദത്തനാണ് മരിച്ച കേസിലാണ് സഹോദരൻ മനോജ് ദത്തനെയും സുഹൃത്ത് ബിനുവിനെയും പൊലീസ് പ്രതിചേർത്തത്. പോസ്റ്റ്മോർട്ടത്തിൽ അനീഷിന്‍റെ തലയ്ക്ക് പിന്നിൽ ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. മദ്യലഹരിയിൽ അനീഷും സഹോദരനും സുഹൃത്തും തമ്മിൽ വീട്ടിൽ അടിപിടിയുണ്ടായെന്ന് അനീഷിന്റെ അമ്മ നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് അനീഷ് ദത്തനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ ഇളയ സഹോദരൻ മനോജ് ദത്തനും സുഹൃത്ത് ബിനുവും ഒരുമിച്ചിരുന്ന് മദ്യപിച്ചു. പിന്നീട് വഴക്കും അടിപടിയുമുണ്ടായെന്ന് അമ്മ പറയുന്നു. ഹൃദ്രോഗിയാണ് മരിച്ച അനീഷ് ദത്തൻ. സഹോദരൻ മനോജ് ദത്തന്‍റെയും സുഹൃത്ത് ബിനുവിന്‍റെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. മദ്യപിച്ച് വഴക്കുണ്ടായെന്ന് ഇരുവരും സമ്മതിക്കുന്നുണ്ട്. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ മുറിവുകളൊന്നുമില്ലായിരുന്നു. എന്നാല്‍, പോസ്റ്റ്മോർട്ടത്തിൽ അനീഷിന്‍റെ തലയ്ക്ക് പിന്നിൽ ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നുവെന്ന് അടൂർ പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...