വെള്ളറടയിൽ റിസോര്‍ട്ട് നടത്തിപ്പുകാരനെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളായ മൂന്നുപേരെ പൊലീസ് പിടികൂടി. കര്‍ണാടക സ്വദേശികളാണ് പിടിയിലായത്. കര്‍ണാടകത്തിലെ സത്യമംഗലം കാട്ടില്‍നിന്നാണ് പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരം: വെള്ളറടയിൽ റിസോര്‍ട്ട് നടത്തിപ്പുകാരനായ ശ്യാമിനെ ആക്രമിച്ച ശേഷം കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളായ മൂന്നുപേരെ പൊലീസ് പിടികൂടി. വെള്ളറട പൊലീസ് ആണ് കര്‍ണാടകത്തിലെ സത്യമംഗലം കാട്ടില്‍നിന്ന് പ്രതികളെ വലയിലാക്കിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

കര്‍ണാടക സ്വദേശികളായ മുഹമ്മദ് കൗനേന്‍ (40), മുഹമ്മദ് ഹിറോസ് (46), സെയ്യദ് സലിം (25) എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസിന്‍റെ പിടിയിലായത്. ഇവര്‍ കര്‍ണാടക അതിര്‍ത്തിയില്‍ കവര്‍ച്ച, മോഷണം, ക്വട്ടേഷന്‍, ഗുണ്ടാ പ്രവര്‍ത്തനം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ഗുണ്ടാ നേതാക്കള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തില്‍ കലാശിച്ചത്. രണ്ട് വാഹനങ്ങളിലായെത്തിയ ആക്രമി സംഘം ശ്യാമിനെ ആക്രമിച്ച ശേഷം ആക്രമികളില്‍ ആദ്യ മൂന്നംഗ സംഘം തങ്ങളുടെ വാഹനത്തില്‍ കയറി തമിഴ്‌നാട്ടിലേക്ക് കടന്നു. എന്നാല്‍ ഷാമിനെ ബലമായി കയറ്റിയ രണ്ടാമത്തെ വാഹനം വഴി തെറ്റി ചെമ്പൂര്‍ ഭാഗത്തേക്ക് പോയതാണ് പൊലീസിന് സഹായകരമായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളറട, ആര്യങ്കോട് പൊലീസ് സംഘവും നാട്ടുകാരും ചേര്‍ന്ന് ഈ വാഹനത്തെ ചെമ്പൂരില്‍ വെച്ച് തടയുകയും വാഹനത്തിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സത്യമംഗലം കാട്ടിലെ സാഹസിക തെരച്ചിലിൽ ആദ്യം പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി പ്രശാന്തന്‍ കാണിയുടെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീകുമാരന്‍ നായര്‍, സിവില്‍ പൊലീസുകാരായ ദീപു എസ് കുമാര്‍, അഖിലേഷ് എസ് വിജയന്‍, ധുനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.