വിവേക് എക്സ്പ്രസിലെ പാൻട്രി ജീവനക്കാരൻ വിദേശമദ്യവുമായി പിടിയിൽ. ആർപിഎഫ് നടത്തിയ പരിശോധനയിലാണ് ജീവനക്കാരൻ്റെ ബാഗിൽനിന്ന് വിദേശമദ്യം കണ്ടെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശി അനുപം താലുക്ധാർ ആണ് പിടിയിലായത്.

പാലക്കാട്: 15 കുപ്പി വിദേശമദ്യവുമായി തീവണ്ടിയിലെ പാൻട്രി ജീവനക്കാരൻ ആർപിഎഫിന്റെ പിടിയിലായി. ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസിലെ പാൻട്രി ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി അനുപം താലുക്ധാർ (32) ആണ് പിടിയിലായത്. ബാഗിനകത്ത് സൂക്ഷിച്ചിരുന്ന 15 കുപ്പി പശ്ചിമ ബംഗാൾ നിർമിത വിദേശമദ്യമാണ് പിടിച്ചെടുത്തത്. ചോദ്യം ചെയ്യലിൽ, ട്രെയിനിലെ ആവശ്യക്കാരായ യാത്രക്കാർക്ക് കൂടിയ വിലയ്ക്ക് വിൽക്കാൻ വേണ്ടിയാണ് മദ്യം ഒളിപ്പിച്ചതെന്ന് പ്രതി സമ്മതിച്ചു. ആർപിഎഫിന്റെ ഓപ്പറേഷൻ സത്തർക്കിന്റെ ഭാഗമായി പാലക്കാട്‌ ആർപിഫ്, ആർപിഎഫ് ക്രൈം ബ്രാഞ്ച് അടങ്ങിയ സംയുക്ത സംഘമാണ് ട്രെയിനിൽ പരിശോധന നടത്തിയത്.