ഇതര സംസ്ഥാന തൊഴിലാളിയുടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകനെയാണ് മർദ്ദിച്ചത്. മുട്ടുകാലിന് മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും ചെയ്തു.

ആലപ്പുഴ: ആലപ്പുഴയില്‍ 14 വയസുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മർദ്ദിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകനെയാണ് മർദ്ദിച്ചത്. മുട്ടുകാലിന് മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും ചെയ്തു. സ്റ്റേഷനിലെ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചായിരുന്നു മർദ്ദനമെന്നാണ് പരാതി. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് കുട്ടിയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചുവരുത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കുട്ടിയെ 6 മണിക്കൂർ കസ്റ്റഡിയിൽ വെച്ചുവെന്നും മാതാപിതാക്കളെ കാണാൻ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. പരിക്കേറ്റ കുട്ടി ചെട്ടികാട് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്ന് ചികിത്സിച്ച ഡോക്ടർ അറിയിച്ചു. എന്നാല്‍, പ്രായപൂർത്തിയാകാത്ത ആളാണെന്ന് അറിയില്ലെന്നാണ് പൊലീസിന്റെ വിചിത്ര ന്യായീകരണം. പരാതിയിൽ അന്വേഷണം നടത്തുമെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ ഡോ. ബി വസന്തകുമാരി അറിയിച്ചു.

പൊലീസ് നടപടികൾക്ക് താൻ സാക്ഷിയാണെന്ന് ഇവരുടെ വീട്ടുടമ ജയ പറഞ്ഞു. ഒരു പെൺകുട്ടി ഓടിച്ച സ്കൂട്ടറിൽ ബർക്കത്ത് അലിയുടെ സ്കൂട്ടർ ഇടിച്ചതിനാണ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് വീട്ടുടമ ജയ പറയുന്നു. തന്‍റെ ഭാഗത്താണ് പിഴവെന്ന് പെൺകുട്ടി പൊലീസിനോട് സമ്മതച്ചിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ മുന്നിൽ വെച്ചും കുട്ടിയെ പൊലീസ് മർദ്ദിച്ചെന്ന് ജയ പറയുന്നു.