വഴിപാട് കൗണ്ടറുകളിൽ നിന്ന് എടുത്ത കുലകൾക്ക് പുറമെ എസ്എച്ച്ഒ ബി കെ അരുൺ വീട്ടുവളപ്പിൽ നട്ടുവളർത്തിയ പൂവൻ കുലയും കൊരട്ടി മുത്തിക്ക് സമർപ്പിച്ചു.

തൃശൂര്‍: മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടി മുത്തിക്ക് മുന്നിൽ നേർച്ചയായ പൂവൻ കുല സമർപ്പിച്ച് കൊരട്ടി പൊലീസ്. കൊരട്ടി സെന്‍റ് മേരിസ് ഫൊറോന പള്ളി തിരുനാളിനോട് അനുബന്ധിച്ച പ്രധാന നേർച്ചയായ പൂവൻ കുല സമർപ്പണത്തിലാണ് കൊരട്ടി എസ്എച്ച്ഒ ബി കെ അരുണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പങ്കാളികളായത്. കൊരട്ടി എസ്എച്ച്ഒ ബി കെ അരുണിനെ കൂടാതെ എസ്ഐമാരായ സി എസ് സൂരജ്, ഷാജു എടത്താടൻ, സജീ വർഗ്ഗീസ് എന്നിവരും നേർച്ചക്കുല സമർപ്പണത്തിനുണ്ടായിരുന്നു.

വഴിപാട് കൗണ്ടറുകളിൽ നിന്ന് എടുത്ത കുലകൾക്ക് പുറമെ എസ്എച്ച്ഒ ബി കെ അരുൺ വീട്ടുവളപ്പിൽ നട്ടുവളർത്തിയ പൂവൻ കുലയും കൊരട്ടി മുത്തിക്ക് സമർപ്പിച്ചു. മുൻ വർഷങ്ങളിലും കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ കാഴ്ചക്കുല സമർപ്പിച്ചിട്ടുണ്ടായിരുന്നു. വികാരി ഫാ. ജോസ് ഇടശേരി കാഴ്ചക്കുല സമർപ്പിക്കാനെത്തിയവരെ സ്വീകരിച്ചു.

പൂവന്‍ കുലയാണ് കൊരട്ടി പള്ളിയിലെ പ്രധാന നേര്‍ച്ച. ഭക്തന്മാര്‍ അവര്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ പൂവന്‍ കുലപ്പഴമോ നേന്ത്രപ്പഴക്കുലയോ സമര്‍പ്പിക്കുന്നതാണ് രീതി. ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകാനാണ് ഈ നേര്‍ച്ച ചെയ്യുന്നത്. ഇങ്ങനെ വാഴക്കുല സമര്‍പ്പിക്കുന്നതിന് പിന്നില്‍ ഒരു ഐതിഹ്യവുമുണ്ട്.

മേലൂരിലെ ഒരു കര്‍ഷകന്‍ പണ്ടൊരിക്കല്‍ പള്ളിയിലെ മുത്തിക്ക് നേര്‍ച്ചയായി കൊണ്ട് വന്ന കുല ജന്മി തട്ടിയെടുത്തുവെന്ന തരത്തിലാണ് ആ കഥ. തുടര്‍ന്ന് ജന്മിക്ക് ഉണ്ടായ അസുഖം മാറാന്‍ മുത്തിക്ക് നേര്‍ച്ച നല്‍കിയെന്നുമാണ് ഐതിഹ്യം. ചാലക്കുടിക്കും തൃശൂരിലും ഇടയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ ആണ് കൊരട്ടി മുത്തിയുടെ പെരുന്നാള്‍ ആഘോഷിക്കുന്നത്. 

നിറപുഞ്ചിരിയുമായി ഒരു ചായക്കാരി; വൈറലായി വീഡിയോ