കോഴിക്കോട് നാദാപുരത്ത് പ്രവാസിയുടെ വീടിന് നേരെ അജ്ഞാതർ സ്ഫോടകവസ്തു എറിഞ്ഞു. ഗർഭിണിയായ യുവതിയും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബം ഉറങ്ങുമ്പോഴായിരുന്നു ആക്രമണം. ഗൾഫിലെ ബിസിനസ് തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കോഴിക്കോട്: പ്രവാസിയുടെ കുടുംബം താമസിക്കുന്ന വീടീന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് നാദാപുരത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ചേലക്കാട് ടൗണിന് സമീപം കണ്ടോത്ത് അമ്മദിന് വീടിന് നേരെയാണ് ഇന്നലെ രാത്രി പതിനൊന്നോടെ ആക്രമണമുണ്ടായത്. അജ്ഞാതര്‍ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ് കടന്നുകളയുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗര്‍ഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉള്‍പ്പെടെ വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വീടിന്റെ ചുമരില്‍ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ചുമരിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. നാദാപുരം പൊലീസ് ഉടന്‍ തന്നെ സ്ഥലത്ത് എത്തിയിരുന്നു. വീട്ടുകാരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഗള്‍ഫിലെ ബിസിനസ് സംബന്ധമായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസിന് സൂചന ലഭിച്ചതായാണ് അറിയുന്നത്.