സ്‌കാനിംഗിനായി എത്തിയപ്പോള്‍ സ്‌കാനിംഗ് റൂമിലെ ബെഡില്‍ മാല അഴിച്ചുവെച്ചു. പരിശോധന കഴിഞ്ഞ് തിരികെ വാര്‍ഡില്‍ എത്തിയപ്പോഴാണ് മാല എടുത്തില്ലെന്ന് മനസ്സിലായത്. പിന്നീട് തിരികെ ചെന്ന് നോക്കിയപ്പോള്‍ ആഭരണം അഴിച്ചുവെച്ച സ്ഥലത്ത് കാണാനില്ലായിരുന്നു.

കോഴിക്കോട്: സ്‌കാനിംഗ് സമയത്ത് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്‍ വരുന്ന സ്വര്‍ണാഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. കോഴിക്കോട് വടകരയിലെ ബേബി മെമ്മോറിയില്‍ ആശുപത്രിയിലാണ് സംഭവം. ന്യൂമോണിയ ബാധിച്ച് ചികിത്സക്കെത്തിയ സമീറയ്ക്കാണ് ദുരനുഭമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സമീറ. സ്‌കാനിംഗിനായി എത്തിയപ്പോള്‍ സ്‌കാനിംഗ് റൂമിലെ ബെഡില്‍ മാല അഴിച്ചുവെച്ചു. പരിശോധന കഴിഞ്ഞ് തിരികെ വാര്‍ഡില്‍ എത്തിയപ്പോഴാണ് മാല എടുത്തില്ലെന്ന് മനസ്സിലായത്. പിന്നീട് തിരികെ ചെന്ന് നോക്കിയപ്പോള്‍ ആഭരണം അഴിച്ചുവെച്ച സ്ഥലത്ത് കാണാനില്ലായിരുന്നു.

സമീറയുടെ പരാതിയില്‍ ഭാരതീയ ന്യായസംഹിത 305 വകുപ്പ് പ്രകാരം വടകര പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ എത്തിയ പൊലീസ്, ജീവിനക്കാരില്‍ നിന്നും സ്‌കാനിംഗിനെത്തിയ രോഗികളില്‍ നിന്നും മൊഴിയെടുത്തു. എസ്‌ഐ പി.വി പ്രശാന്താണ് കേസ് അന്വേഷിക്കുന്നത്. അതേസമയം രോഗിയെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ആഭരണം കിട്ടാതെ ആശുപത്രിയില്‍ നിന്ന് പോകില്ലെന്ന് സമീറ വാശിപിടിച്ചു. പിന്നീട് പൊലീസെത്തി അനുനയിപ്പിച്ച ശേഷമാണ് ഇവര്‍ ആശുപത്രി വിട്ടത്.