മുന്‍പ് പ്രവാസിയായിരുന്ന നഹിയാന്‍ വിവാഹ ശേഷം നാട്ടില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ഇയാള്‍ക്കെതിരേ സാമ്പത്തിക തട്ടിപ്പ് ആരോപണവും ഉണ്ടായിരുന്നതായി സൂചനയുണ്ട്.

കോഴിക്കോട്: കുറ്റ്യടി നരിപ്പറ്റയില്‍ പൊലീസിന്‍റെ വൻ മയക്കുമരുന്ന് വേട്ട. നരിപ്പറ്റയില്‍ പ്രവാസിയായിരുന്ന യുവാവിന്റെ വീട് വളഞ്ഞ് പൊലീസ് നടത്തിയ പരിശോധനയില്‍ 10 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടി. നരിപ്പറ്റ സൂപ്പര്‍മുക്കിലെ ചാത്തോത്ത് നാസറിന്റെ മകന്‍ നഹിയാന്റെ വീട്ടിലാണ് വന്‍ രാസലഹരി മരുന്ന് വേട്ട നടന്നത്. 125 ഗ്രാം എംഡിഎംഎ ഇവിടെ നിന്ന് പിടിച്ചെടുത്തു. കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു. അതേസമയം നഹിയാനെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

ഇന്നലെ രാത്രിയാണ് പൊലീസ് നഹിയാന്‍റെ വീട് വളഞ്ഞ് തെരച്ചില്‍ നടത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു നടപടി. മുന്‍പ് പ്രവാസിയായിരുന്ന നഹിയാന്‍ വിവാഹ ശേഷം നാട്ടില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ഇയാള്‍ക്കെതിരേ സാമ്പത്തിക തട്ടിപ്പ് ആരോപണവും ഉണ്ടായിരുന്നതായി സൂചനയുണ്ട്.

നരിപ്പറ്റ, കമ്പനിമുക്ക് ഭാഗങ്ങളില്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ലഹരിമരുന്ന് വിതരണം നടത്തിയിരുന്നതായി പൊലീസിന് നേരത്തേയും വിവരം ലഭിച്ചിരുന്നു. തുടർന്ന് ഏറെ നാളായി നഹിയാൻ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. നഹിയാനെ കണ്ടെത്താനായി ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് മയക്കുമരുന്ന് ഉപയോഗം വർധിച്ച വരുന്നുണ്ടെന്നും, ലഹരി മാഫിയയെ പിടിച്ചുകെട്ടാൻ ശക്തമായ നടപടി സ്വീകരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

Read More :  ഇടപാടെല്ലാം സ്റ്റേറ്റ് വിട്ട്, ഒളിവിൽ കഴിയവേ 'മരുന്നു'മായി കച്ചവടത്തിനിറങ്ങി; ഫവാസ് എംഡിഎംഎയുമായി പിടിയിൽ