അടൂർ എസ്ഐ ജെ യു ജിനുവിന് സസ്‌പെൻഷൻ. വധശ്രമക്കേസ് പ്രതിയെ പിടികൂടാൻ പോയപ്പോൾ റൗഡി ലിസ്റ്റിലുള്ള ഡിവൈഎഫ്ഐ നേതാവിനെ ഒപ്പം കൂട്ടിയ സംഭവത്തിലാണ് നടപടി.
പത്തനംതിട്ട: ഗുണ്ടാ ബന്ധത്തിൽ അടൂർ എസ്ഐ ജെ യു ജിനുവിന് സസ്‌പെൻഷൻ. കരുനാഗപ്പള്ളിയിൽ പ്രതിയെ പിടികൂടാൻ റൗഡി ലിസ്റ്റിലുള്ള ഡിവൈഎഫ്ഐ നേതാവിനെ ഒപ്പം കൂട്ടിയ സംഭവത്തിലാണ് നടപടി. സ്ഥലത്ത് മഫ്തിയിൽ എത്തിയതിനിടെ നാട്ടുകാർ പൊലീസിനെ ആക്രമിക്കുന്ന സംഭവം ഉണ്ടായിരുന്നു. പൊലീസ് സേനയ്ക്ക് ആകെ നാണക്കേട് ഉണ്ടായ സംഭവത്തിൽ കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയും നിർദേശം നൽകിയിരുന്നു.
ഇത് രണ്ടാം തവണയാണ് എസ്ഐ ജിനു സസ്പെൻഷൻ നടപടി നേരിടുന്നത്. പത്തനംതിട്ടയിൽ മുമ്പ് വിവാഹ സംഘത്തെ അകാരണമായി മർദിച്ചതിൽ സസ്പെൻഡ് ചെയ്തിരുന്നു.
കരുനാഗപ്പള്ളിയിൽ വധശ്രമക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ അടൂരിലെ പൊലീസുകാരെ ഒരു സംഘം സ്ത്രീകളാണ് ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം പത്തനംതിട്ട എസ്പിക്ക് നൽകിയ റിപ്പോർട്ടിലാണ് എസ്ഐ ജെ യു ജിനു പ്രതിയെ പിടികൂടാൻ മറ്റൊരു പ്രതിയെ ഒപ്പം കൂട്ടിയെന്ന് വ്യക്തമാക്കിയത്. കാപ്പ പ്രതിയായ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ശരത് ആണ് പൊലീസിന് സഹായിയായി പോയത്. റൗഡി പട്ടികയിലുള്ള ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.


