തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ വേങ്ങോട്-അമ്പാലൂര്‍കോണം റോഡിലായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം  നടന്നത്.  വീട്ടുകാരുടെ ശ്രദ്ധയൊന്ന് മാറിയപ്പോഴാണ് തുറന്ന് കിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസുകാരന്‍ കാര്‍ തട്ടി മരിച്ചത്.

പോത്തന്‍കോട് : തിരുവനന്തപുരത്ത് വീടിനു മുന്നിലെ റോഡില്‍ കളിക്കുകയായിരുന്ന കുട്ടി മരിക്കാനിടയായ സംഭവം ; ശ്രദ്ധയില്ലാതെ കാര്‍ എടുത്തതുകൊണ്ടാകാമെന്ന് പൊലീസ്. വേങ്ങോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ അബ്ദുള്‍ റഹിം-ഫസ്‌ന ദമ്പതിമാരുടെ മകന്‍ ഒന്നേകാല്‍ വയസ്സുകാരന്‍ റയ്യാന്‍റെ മരണത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കാര്‍ ഓടിച്ചിരുന്ന പോത്തന്‍കോട്ടെ ജ്വല്ലറി കളക്ഷന്‍ ഏജന്റ് വേളാവൂര്‍ സ്വദേശി തൗഫീഖിനെ (29) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ വേങ്ങോട്-അമ്പാലൂര്‍കോണം റോഡിലായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. വീട്ടുകാരുടെ ശ്രദ്ധയൊന്ന് മാറിയപ്പോഴാണ് തുറന്ന് കിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസുകാരന്‍ കാര്‍ തട്ടി മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ ആണ്- അറസ്റ്റിലായ തൗഫീക് ജ്വല്ലറി കളക്ഷന്‍ ഏജന്റ് ആണ്. ഇയാളും സുഹൃത്തും വീട്ടില്‍നിന്ന് പണം പിരിക്കാനായി എത്തിയതായിരുന്നു. വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടാണ് ഇവര്‍ വീട്ടില്‍ കയറിയത്. തിരിച്ചിറങ്ങുമ്പോള്‍ ഗേറ്റ് പാതിയെ അടച്ചിരുന്നുള്ളൂ. പുറത്തിറങ്ങിയ ഇവര്‍ തൊട്ടടുത്ത വീട്ടിലേക്ക് പോയി. ഈ സമയം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന റയ്യാന്‍ റോഡില്‍ ഇറങ്ങി കാറിന് പിന്നില്‍ പിടിച്ചുകൊണ്ട് നിന്നതാവാമെന്നാണ് പൊലീസിന്‍റെ നിഗമനം

പിരിവ് കഴിഞ്ഞ് മടങ്ങിയെത്തിയ തൗഫീഖും സുഹൃത്തും കുട്ടി വാഹനത്തിന് പിന്നില്‍ നില്‍കുന്നത് കാണാതെ കാര്‍ ഓടിച്ചുപോയി. കാര്‍ നീങ്ങിയപ്പോള്‍ റയ്യാന്‍ റോഡിലേക്ക് വീഴുകയോ കാര്‍ പിന്നിലോട്ട് എടുത്തപ്പോള്‍ കാര്‍തട്ടി വീഴുകയും ചെയ്തതാവാം അപകടകാരണമെന്നാണ് പൊലീസ് നിഗമനം. അപകടത്തില്‍ കുട്ടിയുടെ തലയ്ക്ക് പിന്നില്‍ മുറിവുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കാര്‍ കടന്നുപോയതിന് ശേഷം ഇതുവഴി വരികയായിരുന്ന സമീപവാസിയായ ഓട്ടോക്കാരനാണ് പരിക്കേറ്റു റോഡില്‍ കിടക്കുന്ന കുട്ടിയെ കണ്ടത്. തുടര്‍ന്ന് വീട്ടുകാരോട് പറയുകയും അയല്‍വാസികള്‍ ചേര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.

കുട്ടിയെ ഇടിച്ചിട്ട വാഹനം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ വീട്ടിലേക്കു വന്നപ്പോൾ സംഭവം നടന്ന വീടിനു 100 മീറ്റർ അപ്പുറത്തുവെച്ച് ഒരു കാര്‍ കണ്ടുവെന്ന് ഓട്ടോ ഡ്രൈവറായ അബ്‍ദുള്‍ സലാം പറഞ്ഞിരുന്നു. ആ വാഹനം ഇടിച്ചിട്ടതാകാമെന്ന നിഗമനത്തില്‍ പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞതും തൗഫീഖിനെ അറസ്റ്റ് ചെയ്തതും.

Read More : മുറ്റത്ത് കളിക്കുന്നതിനിടെ തുറന്ന് കിടന്ന ഗേറ്റിലൂടെ റോഡിലേക്കിറങ്ങി; വാഹനം തട്ടി, ഒരുവയസുകാരന് ദാരുണാന്ത്യം