വാഹനങ്ങളുടെ മരണപ്പാച്ചിൽ ചോദ്യം ചെയ്തതാണു സംഘത്തെ പ്രകോപിപ്പിച്ചത്. കമ്പി വടി, ഹെൽമറ്റ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.

കൊല്ലം: കല്യാണ വീട്ടിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ബൈക്കിൽ യാത്ര ചെയ്ത സഹോദരങ്ങളെ ആക്രമിക്കുകയും ചെയ്തു. പടിഞ്ഞാറേകല്ലട വിളന്തറയിലാണ് സംഭവം. എട്ടംഗ സംഘമാണ് നാടിനെ ഭീതിയിലാഴ്ത്തി ആക്രമണ പരമ്പര നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം. തുറന്ന ജീപ്പിലും ബൈക്കുകളിലും എത്തിയ സംഘമാണ് കോട്ടയ്ക്കാട്ട് മുക്കിൽ വെച്ച് എതിരെ ബൈക്കിൽ വന്ന യുവാക്കളെ മർദിച്ചത്. വാഹനങ്ങളുടെ മരണപ്പാച്ചിൽ ചോദ്യം ചെയ്തതാണു സംഘത്തെ പ്രകോപിപ്പിച്ചത്. കമ്പി വടി, ഹെൽമറ്റ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. തലയ്ക്ക്ഗുരുതരമായി പരുക്കേറ്റ ശ്യാം രാജ്, ബിനു എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് കോട്ടക്കുഴി മുക്കിലെ കല്യാണ വീടിന്റെ മുന്നിലെത്തിയ സംഘം റോഡില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ അടിച്ചു തകർത്തു. ശേഷം വീട്ടിലേക്ക് അതിക്രമിച്ചു കയറി ജനൽ ചില്ലുകളും അടിച്ചു തകർത്തു. ഒരു മണിക്കൂറിലേറെ അക്രമി സംഘം സ്ഥലത്ത് ഭീതി നിറച്ചു. കല്യാണവീട്ടിൽ കയറി കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം