റിമയും ഭർത്താവും 2 വർഷത്തോളമായി വേർപിരിഞ്ഞാണ് കഴിയുന്നതെന്നും കുഞ്ഞിനായി ഭർത്താവ് വാശിപിടിച്ചതാവാം ആത്മഹത്യക്ക് കാരണമെന്നും കുടുംബം.

കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം. റിമയുടെ ആത്മഹത്യ ഭർത്താവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നത്. റിമയുടെ ആത്മഹത്യാക്കുറിപ്പും പഴയങ്ങാടി പൊലീസിന് ലഭിച്ചു.

റിമയുടെ ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷം ഗാർഹിക പീഡനത്തിന് കേസ് നൽകിയിരുന്നു. കഴിഞ്ഞാഴ്ച വിദേശത്ത് നിന്നെത്തിയ ഭർത്താവ് റിമയെ മാനസികമായി പീഡിപ്പിച്ചു. രണ്ട് വർഷത്തോളമായി റിമയും ഭർത്താവും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും സഹോദരി ഭർത്താവ് ഷിനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കുഞ്ഞിനെ വേണമെന്ന് വാശിപിടിച്ചതാവാം ആത്മഹത്യക്ക് കാരണമെന്നും ഷിനോജ് പറയുന്നു.

വീട്ടിൽ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് പഴയങ്ങാടി പൊലീസ് പരിശോധിക്കുകയാണ്. കുഞ്ഞുമായി പുഴയിലേക്ക് ചാടുന്നതിന് തൊട്ടുമുൻപ് കമൽരാജ് ഫോണിൽ വിളിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

YouTube video player

ഇന്നലെ രാത്രി ഒരു മണിയോടെയാണ് കണ്ണൂർ ചെമ്പല്ലിക്കുണ്ട് മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിലേക്ക് ചാടിയത്. വയലപ്ര സ്വദേശിനി എം വി റീമയാണ് മരിച്ചത്. സ്കൂട്ടറിൽ കുഞ്ഞുമായി വന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. ഇവരാണ് പൊലീസിൽ വിവരമറിയിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ റിമയുടെ മൃതദേഹം കണ്ടെത്തി. മൂന്ന് വയസുകാരൻ മകൻ റിഷിബിനെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)