മുപ്പത് വര്‍ഷം മുന്‍പ് താല്‍ക്കാലിക പാചകക്കാരനായിട്ടാണ് ഗോപിനാഥന്‍ പിള്ള ശബരിമല സന്നിധാനത്ത് എത്തിയത്. ദേവസ്വം ബോര്‍ഡ് ജീവനകാര്‍ക്കും ഭക്തര്‍ക്കും ആഹാരം തയ്യാറാക്കി നല്‍കാന്‍ ആയിരുന്നു 

പത്തനംതിട്ട: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ശബരിമല (Sabarimala) സന്നിധാനത്ത് സുപരിചിതനാണ് കരുനാഗപ്പള്ളി സ്വദേശിയായ ഗോപിനാഥന്‍ പിള്ള (Gopinathan Pillai). താല്‍ക്കാലിക പാചകക്കാരനായി (Cook) സന്നിധാനത്ത് എത്തിയ ഗോപിനാഥന്‍ പിള്ളയുടെ പാചകത്തിന്‍റെ രുചി അറിയാത്തവരായി ആരും തന്നെ ഇല്ല.

മുപ്പത് വര്‍ഷം മുന്‍പ് താല്‍ക്കാലിക പാചകക്കാരനായിട്ടാണ് ഗോപിനാഥന്‍ പിള്ള ശബരിമല സന്നിധാനത്ത് എത്തിയത്. ദേവസ്വം ബോര്‍ഡ് ജീവനകാര്‍ക്കും ഭക്തര്‍ക്കും ആഹാരം തയ്യാറാക്കി നല്‍കൽ ആയിരുന്നു ജോലി. ആദ്യമൊക്കെ ഇരുനൂറില്‍ താഴെ ആളുകള്‍ക്ക് ആയിരുന്നു ഭക്ഷണം തയ്യാറാക്കിയിരുന്നത്. 

ഇന്ന് ആ പതിവ് മാറി തീര്‍ത്ഥാടനകാലത്ത് തിരക്ക് കൂടുന്നതോടെ രണ്ടായിരം മുതല്‍ മൂവായിരം പേര്‍ക്ക് വരെയാണ് മൂന്ന് നേരവും ഭക്ഷണം തയ്യാറാക്കുന്നത്. രാവിലെ മൂന്ന് മണിക്ക് തുടങ്ങുന്ന പാചകം രാത്രി വൈകി പതിനൊന്ന് മണിവരെ നീളും. സഹായികളായി ഇരുപത് പേരും കൂട്ടിനുണ്ട്.

പ്രത്യേക ദിവസങ്ങളില്‍ സദ്യ ഒരുക്കുന്നതും ഗോപിനാഥൻ പിള്ളയാണ്. ഒരോ ദിവസവും രുചിക്കൂട്ട് തെറ്റാതെ വ്യത്യസ്ത വിഭവങ്ങളാണ് തയ്യാറാക്കുന്നത്. തീര്‍ത്ഥാടന കാലം കഴിഞ്ഞാല്‍ മാസപൂജ സമയത്തും ഗോപിനാഥന്‍ പിള്ളയും സംഘവും സന്നിധാനത്ത് തന്നെ ഉണ്ടാകും.