കൊടുവള്ളി വാവാട് ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ സ്ഥിരം മോഷ്ടാവ് ഇജ്‌ലാല്‍ വയനാട്ടില്‍ വെച്ച് പിടിയിലായി. 2022ലും ഇതേ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ ഇയാള്‍, സംസ്ഥാനത്ത് നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട്: കൊടുവള്ളി വാവാട് തെയ്യത്തിന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. വയനാട് പടിഞ്ഞാറത്തറ കുപ്പാടിത്തറ കുന്നത്ത് ഇജ്‌ലാല്‍ (33) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ നാലാം തീയതി രാത്രിയാണ് ക്ഷേത്രത്തിലെ ഓഫീസിന്‍റെ വാതിലിലെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന പ്രതി ഷെല്‍ഫില്‍ സൂക്ഷിച്ച 20,000 രൂപയും, 10 ഗ്രാം സ്വര്‍ണവും കവര്‍ന്നത്. 2022ലും ഇയാള്‍ ഇതേ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയിരുന്നു.
വയനാട്ടില്‍ നടന്ന മോഷണക്കേസില്‍ മീനങ്ങാടി പൊലീസിന്‍റെ പിടിയിലായ പ്രതി ചോദ്യം ചെയ്യലിനിടെയാണ് വാവാട് അമ്പലത്തില്‍ മോഷണം നടത്തിയ വിവരം പുറത്തുപറഞ്ഞത്. കോഴിക്കോട്, വയനാട് ജില്ലക്ക് പുറമെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ നിരവധി കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മീനങ്ങാടി പോലീസ് പിടികൂടിയ പ്രതിയെ കൊടുവള്ളി പോലീസ് കസ്റ്റഡിയില്‍ വാങ്ങി സംഭവ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. മോഷണത്തിനിടെ ഓഫീസിനകത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഡിവിആര്‍ പ്രതി സമീപത്തെ വീട്ടിലെ കിണറില്‍ എറിഞ്ഞിരുന്നു. ഈ ഡിവിആര്‍ തെളിവെടുപ്പിനിടെ കിണറില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തും മാല മോഷണം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങി കൈക്കുഞ്ഞിന്‍റെ മാല പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിലായി എന്നതാണ്. പൂന്തുറ പള്ളിത്തുറ സ്വദേശി സുനീർ, കല്ലടിമുഖം സ്വദേശി സെയ്ദ് അലി എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തൊഴാൻ വന്ന മലയിൻകീഴ് സ്വദേശിയായ യുവതിയുടെ കുഞ്ഞിന്റെ മാലയാണ് ഇവർ കവർന്നത്. ക്ഷേത്ര ദർശനം കഴിഞ്ഞ് കിഴക്കേകോട്ട ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയ യുവതിയുടെ പിന്നാലെ വന്ന മോഷ്ടാക്കൾ കുഞ്ഞിന്റെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതി ഫോർട്ട് പൊലീസിൽ പരാതി നൽകി. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. പല പിടിച്ചുപറി കേസുകളിലും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.


