പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച ഓട്ടോറിക്ഷ ഡ്രൈവർമാർ രാവിലെ പണിമുടക്കി
തമ്പാനൂർ: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മുന്നിൽ വച്ച് ഓട്ടോറിക്ഷ ഡ്രൈവറെ എസ്ഐ മർദ്ദിച്ചതായി പരാതി. ഓട്ടോ മാറ്റാൻ വൈകിയതിന് 68 വയസ്സുകാരനായ അശോകനെന്ന ഡ്രൈവറെ മർദ്ദിച്ചുവെന്നാണ് ആരോപണം. എന്നാൽ ഡ്രൈവറെ മർദ്ദിച്ചുവെന്ന ആരോപണം ആഭ്യന്തര അന്വേഷണത്തിന് ശേഷം റെയിൽവേ പൊലീസ് തള്ളി. ഓട്ടോ ഡ്രൈവറും എസ്ഐയും തമ്പാനൂർ പൊലീസിൽ പരാതി നൽകി. രാവിലെ അഞ്ചരയോടെയാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സംഘർഷമുണ്ടായത്.
റെയിൽവേ എസ്ഐ സി. ജയൻ ഓട്ടോ ഡ്രൈവറായ അശോകൻെറ മുഖത്തിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. വിഐപി വാഹനം വരുന്നതിന് മുമ്പ് ഓട്ടോ മാറ്റാൻ അൽപം വൈകിയതിനാണ് എസ്ഐ മർദ്ദിച്ചതെന്നാണ് ആരോപണം. അടിയേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച ഓട്ടോറിക്ഷ ഡ്രൈവർമാർ രാവിലെ പണിമുടക്കി. എസ്ഐക്കെതിരെ നടപടിയെടുക്കാമെന്ന് തമ്പാനൂർ പൊലീസ് നൽകിയ ഉറപ്പിൽ സർവ്വീസ് പുനരാരംഭിച്ചു.
റെയിൽവേ ഡിവൈഎസ്പി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഓട്ടോ ഡ്രൈവറുടെ ആരോപണം തള്ളുകയാണ്. സിസിടിവി ദൃശ്യങ്ങളിൽ വാക്കു തർക്കമല്ലാതെ മർദ്ദനം നടന്നിട്ടില്ലെന്ന് റെയിൽവേ പൊലീസ് പറയുന്നത്. അതിരാവിലെ പുറപ്പെടുന്ന ട്രെയിനുകളിൽ കയറാൻ എത്തുന്നവരെ തടസ്സപ്പെടുത്തി ഓട്ടോകള്‍ പാർക്ക് ചെയ്യാറുണ്ടെന്ന പരാതിയെ തുടർന്നാണ് എസ്ഐ അവിടെയെത്തിയതെന്നും, വാഹനം മാറ്റാൻ തയ്യാറാകാത്തതാണ് തർക്കത്തിന് കാരണമായതെന്നുമാണ് വിശദീകരണം. ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന് എസ്ഐയും തമ്പാനൂർ പൊലീസിൽ പരാതി നൽകി. മർദ്ദിച്ചുവെന്ന ഡ്രൈവറുടെ പരാതിയിലും എസ്ഐയുടെ പരാതിയിലും ഇതേവരെ തുടർ നടപടിയുണ്ടായിട്ടില്ല.


