ഇന്നലെ രാത്രിയിൽ കടയ്ക്കലിലെ ബേക്കറിയിലും ആനപ്പാറയിലെ സൂപ്പർ മാർക്കറ്റിലും സമാനമായ മോഷണം നടന്നു.
കൊല്ലം: കൊല്ലം കടയ്ക്കലിൽ മോഷണ പരമ്പര. ഒരാഴ്ചയ്ക്കിടെ മൂന്നു കടകളിലാണ് മോഷണം നടന്നിരിക്കുന്നത്. മൂന്നും ഒരേ രീതിയിലുള്ള മോഷണമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. തല ചാക്കുകൊണ്ടു മൂടി കടയ്ക്കകത്തു കൂടി പോകുന്ന മോഷ്ടാവിനെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. ചിങ്ങേലിയിലെ സൂപ്പർ മാർക്കറ്റ് കുത്തിതുറന്ന് മോഷണം നടന്നത് തിങ്കളാഴ്ചയാണ്.
പണവും പലചരക്ക് സാധനങ്ങളും മോഷ്ടാവ് കവർന്നു. ഭിത്തി തുരന്നാണ് മോഷ്ടാവ് അകത്തു കടന്നത്. ഇന്നലെ രാത്രിയിൽ കടയ്ക്കലിലെ ബേക്കറിയിലും ആനപ്പാറയിലെ സൂപ്പർ മാർക്കറ്റിലും സമാനമായ മോഷണം നടന്നു. ബേക്കറിയിൽ നിന്ന് പന്ത്രണ്ടായിരം രൂപയും മോഷ്ടിച്ചു. സൂപ്പർ മാർക്കറ്റിൽ നിന്ന് ചില്ലറ പൈസയും പോയി.
ഫൈബർ ട്രേ തലയിൽ കമഴ്ത്തി മോഷണം നടത്തുന്ന ദൃശ്യവും സിസിടിവിയിൽ പതിഞ്ഞു. ആനപ്പാറയിൽ കടയുടെ ഷീറ്റ് അഴിച്ചുമാറ്റിയാണ് മോഷ്ടാവ് കടയ്ക്കുള്ളിൽ കയറിയത്. ബേക്കറിയിൽ ഷീറ്റ് ഇളക്കി ലൈറ്റിന്റെ ദ്വാരം വലുതാക്കി അകത്ത് കയറി. മൂന്ന് മോഷണവും നടത്തിയത് ഒരു സംഘം തന്നെയെന്ന നിഗമനത്തിലാണ് പൊലീസ്.
