നെടുമങ്ങാട് റവന്യൂ ടവറിൻ്റെ ഗ്ലാസ് പാളികൾക്കിടയിൽ കുടുങ്ങിയ വെള്ളിമൂങ്ങയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കരച്ചിൽ കേട്ട് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് സേനയെത്തി മൂങ്ങയെ പുറത്തെടുത്തത്.
തിരുവനന്തപുരം: ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്ന 'പ്രമുഖൻ'ആണ് ഞാൻ, പറഞ്ഞിട്ടെന്താ ഇതിപ്പോ ആകെ നാണക്കേടായി. നെടുമങ്ങാട് റവന്യൂ ടവറിൻ്റെ ഗ്ലാസ് പാളികൾക്കിടയിൽ കുടുങ്ങിയ വെള്ളിമുങ്ങ മനസിൽ ഇങ്ങനെ പറയുന്നുണ്ടാകാം. ടവറിൻ്റെ നാലാം നിലയുടെ മുകളിൽ ഗ്ലാസ് പാളികൾക്കിടയിൽ കുടുങ്ങിപ്പോയ ഈ വെള്ളിമൂങ്ങയ്ക്ക് ഒടുവിൽ രക്ഷകരായത് അഗ്നിരക്ഷാസേന യൂണിറ്റിലെ ജീവനക്കാരാണ്.
കരച്ചിൽ കേട്ട്; അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു
ചൊവ്വാഴ്ച രാവിലെയായിരുന്നു ഈ സംഭവം. വെള്ളിമൂങ്ങയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീവനക്കാർ മൂങ്ങയെ കുടുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ച് ഓഫീസർ വിവരം നെടുമങ്ങാട് അഗ്നിരക്ഷാസേന യൂണിറ്റിലറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ജീവനക്കാർ, കെട്ടിടത്തിൻ്റെ നാലാം നിലയിലെ ഗ്ലാസ് പാളികൾക്കിടയിൽ നിന്നും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ വെള്ളിമൂങ്ങയെ പുറത്തെത്തിച്ചു.
ഭാഗ്യത്തിൻ്റെ 'പ്രതീകം' ഇനി വനംവകുപ്പിനൊപ്പം
മൂങ്ങ എപ്പോഴാണ് കുടുങ്ങിയതെന്ന് വ്യക്തമല്ല. രക്ഷപ്പെടുത്തിയ മൂങ്ങയെ അഗ്നിരക്ഷാസേനയുടെ നെടുമങ്ങാട് ഓഫീസിലെത്തിച്ച ശേഷം പാലോട് വനംവകുപ്പ് അധികൃതർക്ക് കൈമാറി. വെള്ളിമൂങ്ങകൾ ഭാഗ്യം കൊണ്ടുവരും എന്ന വിശ്വാസം നിലനിൽക്കുന്നതിനാൽ, ഇവയെ ലക്ഷങ്ങൾ വിലയിട്ടാണ് രഹസ്യമായി വിൽക്കുന്നത്. എന്നാൽ, വെള്ളിമൂങ്ങയെ കൈവശം വയ്ക്കുന്നതും കടത്തുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ് എന്ന കാര്യം എല്ലാവരും ഓർക്കുക.

