'എല്ലാത്തിനും തെളിവുണ്ട്', സിസ്റ്റർ അമലയെ കൊന്ന സതീഷ് ബാബുവിന്റെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു
കാസർകോട് സ്വദേശി സതീഷ് കവർച്ചയ്ക്കിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു കണ്ടെത്തൽ.
![Sister Amala murder case High Court upheld life sentence of culprit satheesh babu apn Sister Amala murder case High Court upheld life sentence of culprit satheesh babu apn](https://static-ai.asianetnews.com/images/01cz2a7hpdkxhrcm813j0f0wp0/sister-amala_363x203xt.jpg)
കൊച്ചി : പാല കർമലീത്ത മഠത്തിലെ സിസ്റ്റർ അമലയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതിയായ കാസർകോഡ് സ്വദേശി സതീഷ് ബാബു നൽകിയ അപ്പീൽ തള്ളിയാണ് കോടതിയുടെ നടപടി. പ്രതി കുറ്റം ചെയ്തുവെന്നതിൽ പര്യാപ്തമായ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 2015 സെപ്റ്റംബർ 17 ന് പുലർച്ചെയാണ് കോൺവെന്റിലെ മൂന്നാം നിലയിൽ അമല സിസ്റ്ററിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയിലേക്ക് എത്തി. കാസർകോട് സ്വദേശി സതീഷ് കവർച്ചയ്ക്കിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു കണ്ടെത്തൽ. പാല അഡീഷണൽ സെഷൻസ് കോടതി വിധി ചോദ്യം ചെയ്താണ് അപ്പീൽ ഹൈക്കോടതിയിലെത്തിയത്. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാർ,ജോൺസൻ ജോൺ എന്നിവരടങ്ങിയ ബഞ്ച് ആണ് അപ്പീൽ തള്ളിയത്.