എൽഡിഎഫ് ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നേ രാവിലെ 11 മണിക്ക് സിപിഎം പാലത്തിൻറെ ഉദ്ഘാടനം നടത്തുകയായിരുന്നു.

മാനന്തവാടി: വയനാട് മാനന്തവാടി നഗരസഭയിൽ ഒരു പാലത്തിന് രണ്ടു ഉദ്ഘാടനം. ചോയിമൂല - കല്ലിയോട് വാർഡുകളെ ബന്ധിപ്പിക്കുന്ന പാലമാണ് രണ്ട് ഉദ്ഘാടനത്തിന് വേദിയായത്. ഇന്നലെ വൈകിട്ട് നാലുമണിക്ക് യുഡിഎഫ് ഭരിക്കുന്ന നഗരസഭ പാലത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നു. എന്നാൽ സംഘാടകസമിതിയോ ആലോചനാ യോഗമോ ചേരാതെയാണ് ഉദ്ഘാടനം നടത്തുന്നതെന്ന് ആരോപിച്ച എൽഡിഎഫ് ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നേ രാവിലെ 11 മണിക്ക് സിപിഎം പാലത്തിൻറെ ഉദ്ഘാടനം നടത്തുകയായിരുന്നു. എന്നാൽ പാലത്തിൻറെ പണി മുഴുവൻ പൂർത്തിയാകാതെയാണ് ഉദ്ഘാടനങ്ങൾ എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Add Asianetnews as a Preferred SourcegooglePreferred

 നഗരസഭയുടെ 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 20 ലക്ഷം രൂപ ചെലവിലാണ് പാലം നിർമ്മിച്ചതെന്നാണ് സ്ഥലത്ത് നഗരസഭയുടെ ഫ്ലക്സിൽ വിശദമാക്കിയിട്ടുള്ളത്. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലിയായിരുന്നു യുഡിഎഫ് പാലം ഉദ്ഘാടനത്തിന് ചുമതലപ്പെടുത്തിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം