തിരുവനന്തപുരം നഗരസഭ തെരുവ് നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റുന്നതിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു. മെഡിക്കൽ കോളെജ് കോമ്പൗണ്ടിൽ നിന്ന് ആറ് നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറുകളിലേക്ക് മാറ്റും.  

തിരുവനന്തപുരം: നഗരസഭാ പരിധിയിൽ തെരുവ് നായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റുന്നതിനുള്ള രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് മെഡിക്കൽ കോളെജ് ആശുപത്രി പരിസരത്ത് തുടക്കമായി. പദ്ധതിയുടെ തുടക്കമായി മെഡിക്കൽ കോളെജ് കോമ്പൗണ്ടിൽ നിന്ന് ആറ് തെരുവ് നായ്ക്കളെ നഗരസഭയുടെ ഡോഗ് സ്ക്വാഡ് പിടികൂടി. ഇവയെ നഗരസഭയുടെ കീഴിലുള്ള പേട്ട, വണ്ടിത്തടം എന്നിവിടങ്ങളിലെ എ.ബി.സി സെന്‍ററുകളിലേക്ക് എത്തിച്ച് വന്ധ്യംകരണത്തിന് വിധേയമാക്കിയ ശേഷം ഷെൽട്ടറുകളിലേക്ക് മാറ്റും. ആശുപത്രികളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് കർശന പരിശോധന തുടരാനാണ് തീരുമാനം. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, വന്ധ്യംകരണം നടത്തുന്ന നായ്ക്കളെ മുൻപത്തെപ്പോലെ പിടികൂടിയ സ്ഥലങ്ങളിൽ തിരികെ തുറന്നുവിടാൻ പാടുള്ളതല്ല. ഈ സാഹചര്യത്തിൽ കൂടുതൽ ഷെൽട്ടറുകൾ ഒരുക്കി പദ്ധതി വിപുലപ്പെടുത്താനാണ് നഗരസഭയുടെ തീരുമാനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വരും ദിവസങ്ങളിൽ മെഡിക്കൽ കോളെജ്, എസ്.എ.ടി ആശുപത്രി പരിസരം, ആർ.സി.സി , റെയിൽവേ സ്റ്റേഷൻ, സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയ പ്രധാന മേഖലകൾ കേന്ദ്രീകരിച്ച് നായ്ക്കളെ പിടികൂടും. തുടർന്ന് കൗൺസിലർമാരുടെ സഹകരണത്തോടെ അതത് വാർഡുകളിലെ അക്രമണകാരികളായ നായ്ക്കളെയും പിടികൂടി വന്ധ്യംകരിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.