കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസിൽ പരാതി ലഭിച്ചത്.

കൊച്ചി/ ആലപ്പുഴ: കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസിൽ പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഭദ്ര കലവൂർ എത്തിയതായി കണ്ടെത്തി.

ആലപ്പുഴ കലവൂരിൽ പൊലീസ് പരിശോധന നടത്തുകയാണ്. കടവന്ത്ര സ്വദേശിനിയായ സുഭദ്രയെ കഴിഞ്ഞ നാലാം തീയതിയാണ് കാണാതായത്. ഏഴാം തീയതിയാണ് സുഭദ്രയുടെ മകൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയ വിവരം ലഭിച്ചു. സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് സംശയം. സ്ഥലത്ത് കുഴി എടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്. ശർമിള, മാത്യൂസ് എന്നിവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്‍റെ പരിസരത്താണ് പൊലീസ് പരിശോധന നടത്തുന്നത്.

Also Read: ഊട്ടിയിൽ ഓണായ ഫോൺ വഴികാട്ടി, മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്‌ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി

സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നുവെന്നും അവർക്കൊപ്പമാണ് സുഭദ്ര കൊച്ചിയിൽ പോയതെന്നും പൊലീസ് പറയുന്നു. സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നു. ഇത് കവർന്ന ശേഷമുള്ള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. കടവന്ത്രയിൽ നേരത്തെ മിസിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൊലപാതകമെന്ന് സംശയമുയർന്നതോടെ കേസ് ആലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നെന്നും കൊച്ചി സിറ്റി പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്