പുനലൂർ വെട്ടിത്തിട്ടയിൽ വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവത്തിലെ ഇരയുടെ അമ്മ സുനിത (36) മരിച്ചു. ആമവാതത്തെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്ന സുനിത, അടച്ചുറപ്പുള്ള ഒരു വീട്ടിൽ മക്കളോടൊപ്പം താമസിക്കണമെന്ന സ്വപ്നം ബാക്കിവെച്ചാണ് വിടവാങ്ങിയത്. മകന് നേരെയുണ്ടായ ക്രൂരമർദനത്തിന്റെ വാർത്തയറിഞ്ഞ് അവർ ഏറെ ദുഃഖിതയായിരുന്നു.

കൊല്ലം: പുനലൂർ വെട്ടിത്തിട്ടയിൽ വിദ്യാർത്ഥിയെ തലകീഴായി ഫാനിന്റെ ഹുക്കിൽ കെട്ടിത്തൂക്കി മർദിച്ച സംഭവത്തിൽ ഇരയായ കുട്ടിയുടെ മാതാവ് സുനിത (36) മരിച്ചു. ആമവാതത്തെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്ന സുനിത കഴിഞ്ഞ ദിവസം രാത്രിയിലാണ് മരിച്ചത്. അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ മക്കളുമൊത്ത് ഒരു ദിവസമെങ്കിലും അന്തിയുറങ്ങണമെന്ന സ്വപ്നം അവശേഷിപ്പിച്ചാണ് സുനിതയുടെ മടക്കം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീട്ടിലെ മോശം സാഹചര്യം മൂലമാണ് കുട്ടികളെ പിറവന്തൂർ വെട്ടിത്തിട്ട ലിവിംഗ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി സെൻ്ററിലാക്കിയത്. ബോയ്‌സ് ഹോമാണിത്. ഏപ്രിൽ 30-നാണ് കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവം നടന്നത്. ആറാം ക്ലാസുകാരനായ കുട്ടി അഞ്ഞൂറ് രൂപ മോഷ്‌ടിച്ചെന്ന് ആരോപിച്ച് പാചകക്കാരനായ ലൈജു കുട്ടിയെ ഫാനിൻ്റെ ഹൂക്കിൽ തലകീഴായി കെട്ടിത്തൂക്കി മർദിക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. അവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴാണ് കുട്ടി മർദനത്തിൻ്റെ വിവരം പറഞ്ഞത്. മെയ് ആദ്യമാണ് കുട്ടിയുടെ പിതാവ് സ്ഥാപനത്തിനെതിരെ രംഗത്ത് വന്നത്. സ്ഥാപനത്തിലെ സൂപ്രണ്ട് സന്തോഷ് മുൻപ് കുട്ടിയെ മുഖത്ത് മർദിച്ചതായും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. 

എന്നാൽ ലൈജുവിനെ ന്യായീകരിച്ചാണ് സ്ഥാപന ഉടമ പ്രിൻസ് രംഗത്തെത്തിയത്. വിരട്ടാൻ വേണ്ടി കാലിൽ കയർ കെട്ടുക മാത്രമാണ് ചെയ്തതെന്നും തലകീഴായി കെട്ടിത്തൂക്കി മർദിച്ചെന്നത് കളവാണെന്നും പ്രിൻസ് പ്രതികരിച്ചിരുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ സംഘടനകൾ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. ബാലാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്‌തിരുന്നു. മകന് മർദനമേറ്റതറിഞ്ഞ് കിടപ്പുരോഗിയായിരുന്ന സുനിത ഏറെ ദുഃഖിതയായിരുന്നു.