മന്ത്രി ഇടപെട്ടു, കാലിലെ മുഴ നീക്കാൻ തെരുവു നായയ്ക്ക് ശസ്ത്രക്രിയ
കാലിലെ മുഴകാരണം യാതന അനുഭവിച്ച നായയെ ശുശ്രൂഷിക്കാന്‍ മന്ത്രിയുടെ ഇടപെടല്‍.
മാവേലിക്കര: കാലിലെ മുഴകാരണം യാതന അനുഭവിച്ച നായയെ ശുശ്രൂഷിക്കാന്‍ മന്ത്രിയുടെ ഇടപെടല്‍. മാവേലിക്കര പരിയാരത്ത്കുളങ്ങര ദേവീക്ഷേത്രത്തിനു സമീപം കാലിലെ മുഴ കാരണം കഷ്ടപ്പെടുന്ന തെരുവ് നായയുടെ ദുരവസ്ഥ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിര്‍ദേശപ്രകാരം നായയെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.
മാവേലിക്കര താലൂക്ക് വെറ്ററിനറി പോളി ക്ലിനിക് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ സംഘം സ്ഥലത്തെത്തി നായയെ മാവേലിക്കര വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിച്ചാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ഭക്ഷണവും ആവശ്യമായ മരുന്നുകളും നല്‍കി ആരോഗ്യസ്ഥിതി വീണ്ടെടുത്തതിന് ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.
നിരവധി ക്രിമിനൽ കേസ് പ്രതിയായ 'മിഠായി അനു' കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി അറസ്റ്റിൽ
അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മൂന്ന് കിലോഗ്രാം വരുന്ന മുഴ നീക്കം ചെയ്തു. മാവേലിക്കര വെറ്റിനറി പോളിക്ലിനിക് ലെ ഡോ. പ്രിയ ശിവറാം, ഡോ. ഹരികുമാര്‍, വള്ളികുന്നം വെറ്റിനറി ഹോസ്പിറ്റലിലെ ഡോ. ലക്ഷ്മി എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.
മാവേലിക്കര വെറ്ററിനറി പോളിക്ലിനിക്കിലെ ഡോ. ഹരികുമാറിന്റെ പരിചരണത്തില്‍ പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍ യൂണിറ്റില്‍ നായ സുഖം പ്രാപിച്ചുവരുന്നു. വള്ളികുന്നം പരിയാരത്ത് സരസ്വതിമഠം വീട്ടില്‍ ഗംഗാദേവി ആണ് നായയുടെ ദയനീയസ്ഥിതി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.