തിരുവനന്തപുരത്ത് ബ്രൈമൂർ റോഡിൽ വെച്ച് ടാപ്പിംഗ് തൊഴിലാളിയായ യുവാവിന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. സ്കൂട്ടറിൽ ജോലിക്ക് പോവുകയായിരുന്ന ജിതേന്ദ്രന് നേരെ ഒറ്റയാൻ പാഞ്ഞടുക്കുകയും ചവിട്ടേറ്റ് വാരിയെല്ലുകൾക്ക് പരിക്കേൽക്കുകയുമായിരുന്നു. 

തിരുവനന്തപുരം: ടാപ്പിംഗ് തൊഴിലാളി യുവാവിന് കാട്ടാന ആക്രമണത്തിൽ പരിക്ക്. ഇരു ചക്രവാഹനത്തിലെത്തിയ ഇടിഞ്ഞാർ മങ്കയം സ്വദേശി ജിതേന്ദ്രനെയാണ് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോഡിലൂടെ ഇരുചക്രവാഹനത്തിലെത്തിയ ഇയാൾക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് ഓടിയ യുവാവിനെ പിന്തുടർന്നെത്തിയ ആനയുടെ അടിയിൽ യുവാവ് അകപ്പെടുകയായിരുന്നു. ഇയാളുടെ ഇടതു വാരിയെല്ലുകൾക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാവിലെ 6.30 ഓടെ ബ്രൈമൂർ റോഡിൽ മുല്ലച്ചൽ വളവിലാണ് സംഭവം. പാരിപ്പള്ളിയിലെ ജോലി സ്ഥലത്ത് പോകാൻ സ്കൂട്ടറോടിച്ചു വരികയായിരുന്ന ജിതേന്ദ്രനു നേരെ ഒറ്റയാൻ പാഞ്ഞടുക്കുകയായിരുന്നു. ഭയന്ന് റോഡിൽ വീണു പോയ യുവാവിന്‍റെ മുകളിലൂടെ ഒറ്റയാൻ കടന്നുപോയി. ആനയുടെ ഓട്ടത്തിനിടയിലാണ് ജിതേന്ദ്രന് ചവിട്ടേറ്റത്. പിന്നാലെ ഇതുവഴി വന്ന മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് പ്രാഥമിക ചികിത്സ നൽകി പാലോട് ഗവ.ആശുപത്രിയിലേക്ക് മാറ്റി.