കൊല്ലത്തെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും വഞ്ചികൾ കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചിരുന്ന കുപ്രസിദ്ധ കള്ളൻ വഞ്ചികുത്തി അനീഷ് എന്ന അജീഷിനെ പൂയപ്പള്ളി പോലീസ് പിടികൂടി. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ സാഹസികമായാണ് പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയത്.

കൊല്ലം:ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലെയും വഞ്ചികൾ കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ. വഞ്ചികുത്തിഅനീഷ് എന്നറിയപ്പെടുന്ന ഇളമാട്, കല്ലിയോട് തേവന്നൂർ ചരുവിള പുത്തൻവീട്ടിൽ അജീഷ് (30) നെയാണ് പൂയപ്പള്ളി പൊലീസ് സാഹസിക നീക്കത്തിലൂടെ പിടികൂടിയത്. അമ്പലങ്ങൾക്ക് പുറമെ വ്യാപര സ്ഥാപനങളും കുത്തി തുറന്ന് മോഷണം നടത്തുന്ന അനീഷിനായി പൂയപ്പള്ളി പൊലീസ് വല വിരിച്ചിരിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ അതിരാവിലെ നടത്തിയ അതിസാഹസിക നീക്കത്തിലാണ് പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തന്ത്രപരമായ നീക്കത്തിന് മുന്നിൽ പ്രതിക്ക് പോലീസിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു.മാസങ്ങളായി പ്രദേശത്തെ ആരാധനാലയങ്ങളിൽ മോഷണം പതിവായിരുന്നു. പലതും വഞ്ചി കുത്തി തുറന്നുള്ള മോഷണമായതിനാൽ പിന്നിൽ അനീഷ് തന്നയാകുമെന്ന് പോലീസ് ഉറപ്പിച്ചു.

മീയന നാഗയക്ഷിക്കാവ്, പ്ലാങ്കുഴി മറുത അപ്പൂപ്പൻകാവ് ചെങ്കൂർ, അമ്പലം കുന്ന് വലിയവിള ഭഗവതി ക്ഷേത്രമുൾപ്പെടെ നിരവധി ക്ഷേത്രങ്ങളിലെ വഞ്ചികൾ കുത്തിത്തുറന്ന് കാണിക്കപ്പണം അപഹരിച്ച കേസുകളിൽ ഇയാൾ പ്രതിയാണ്. രാത്രികാലങ്ങളിലാണ് മോഷണം. വഞ്ചികൾ അതിവേഗം പൊളിച്ച് പണം കൈക്കലാക്കി രക്ഷപ്പെടുന്നതിൽ വിദഗ്ധനാണ് അനീഷ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ചില കേസുകളിൽ പിടിയിലായി ജയിലിലായിട്ടുമുണ്ട്.

സി.ഐ ഷാജിമോന്റെ നേതൃത്വത്തിലും നിർദ്ദേശപ്രകാരവും എസ്.ഐമാരായ രജനീഷ് മാധവൻ, ബാലാജി എസ്. കുറുപ്പ്, ബിനു ജോർജ്, രാജേഷ്, കൃഷ്ണകുമാർ, മധുസൂദനൻ, സി.പി.ഒമാരായ റിജു, അൻവർ, അജി രാജൻ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.