ആറ്റിങ്ങൽ വീരളം ശ്രീനാഗരുകാവ് ദേവീക്ഷേത്രത്തിൽ നിന്ന് 50,000 രൂപയുടെ മുതൽ മോഷ്ടിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സാധനങ്ങൾ ആറ്റിങ്ങലിലെ ആക്രിക്കടയിൽ വിറ്റതായി പോലീസ് കണ്ടെത്തി.
തിരുവനന്തപുരം: ആറ്റിങ്ങൽ വീരളം പച്ചക്കുളം ശ്രീനാഗരുകാവ് ദേവീക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. വീരളം അക്കര വിള വീട്ടിൽ മണിക്കുട്ടൻ എന്ന ശ്യാം (26,) കുഴി മുക്ക് കാരക്കാച്ചി വിള പ്ലാവിള പുത്തൻ വീട്ടിൽ ശങ്കരൻ,(57) എന്നിവരാണ് അറസ്റ്റിലായത്.
ക്ഷേത്രത്തിനു മുന്നിൽ വലിയ ഓട്ടു വിളക്ക് സ്ഥാപിക്കുന്നതിനായി ഉറപ്പിച്ചിരുന്ന ദണ്ഡും ക്ഷേത്രത്തിലെ തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന വെങ്കല ചരുവങ്ങളും ചെമ്പ് കുടം, തൂക്കുവിളക്ക്, വെങ്കല തട്ടങ്ങൾ പൂജാ സാധനങ്ങൾ ഉൾപ്പടെ 50,000 രൂപയുടെ മുതലുകൾ ആണ് തിങ്കളാഴ്ച രാത്രിയോടെ പ്രതികൾ മോഷ്ടിച്ചത്.
നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇവർ മോഷണ മുതലുകൾ ആറ്റിങ്ങലിലുള്ള ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച പൊലീസ് സംഘം പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
