'സഹായങ്ങൾക്ക് നന്ദി'; സുമനസുകളുടെ സഹായത്തിൽ വിനോദ് നാട്ടിലേക്ക് മടങ്ങി
വാഹനാപകടത്തിൽ പരിക്കേറ്റ ചെന്നൈ സ്വദേശിയായ യുവാവ് സുമനസ്സുകളുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി. വാഹനാപകടത്തിൽ പരിക്കേറ്റ് ദിവസങ്ങളായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന വിനോദാണ് നാട്ടിലേക്ക് യാത്രയായത്.
അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ ചെന്നൈ സ്വദേശിയായ യുവാവ് സുമനസ്സുകളുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി. വാഹനാപകടത്തിൽ പരിക്കേറ്റ് ദിവസങ്ങളായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന വിനോദാണ് നാട്ടിലേക്ക് യാത്രയായത്.
ആരോരുമില്ലാതിരുന്ന വിനോദ് ചികിത്സക്ക് ശേഷം നാട്ടിൽ പോകാൻ മാർഗ്ഗമില്ലാതെ വന്നതോടെ ആശുപത്രി എയ്ഡ് പൊലിസിന്റെ സഹായം തേടുകയായിരുന്നു. പൊലിസ് വിവരമറിയിച്ചതോടെയാണ് സന്നദ്ധ കൂട്ടായ്മയായ ഹെൽപ്പിന്റെ പ്രവർത്തകർ വിനോദിന്റെയാത്രക്കുള്ള സൗകര്യമൊരുക്കിയത്.
തുടർന്ന് ഹെൽപ്പ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്, സെക്രട്ടറി രാജേഷ് സഹദേവൻ ,കോ ഓർഡിനേറ്റർ നിസാർ വെള്ളാപ്പള്ളി, ധന്യ രാജേഷ്, ഷിതാ ഗോപിനാഥ് എന്നിവർ ചേർന്ന് വിനോദിനായി ചെന്നൈയിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റും ഏർപ്പാടാക്കി. പിന്നീട് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഹെൽപ്പ് പ്രവർത്തകർ വിനോദിനെ യാത്രയാക്കി.
കാലിന് ഒടിവ് സംഭവിച്ച് തനിച്ച് യാത്ര ചെയ്ത വിനോദിന് ചെന്നൈ വരെ ഹെൽപ്പ് പ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരം ആർപിഎഫ് സെക്യൂരിറ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ എകെ പ്രിന്റ് ആർപി എഫ് ചെന്നെ സർക്കിൾ ഇൻസ്പെക്ടർ ശിവനേശ്വർ എന്നിവരുടെ സഹായവും ലഭിച്ചു.