പന്തളത്തെ പ്രവാസിയായ ബിജുനാഥിന്റെ വീട്ടിൽ നിന്ന് 50 പവനിലധികം സ്വർണാഭരണങ്ങള്‍ കവർന്ന പ്രതികളാണ് പിടിയിലായത്. ഇസക്കി, ഗണേഷ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

പത്തനംതിട്ട: പന്തളത്ത് പ്രവാസിയുടെ വീട്ടിൽ നിന്ന് 50 പവൻ കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. തമിഴ്നാട് തിരുനെൽവേലിയിൽ നിന്നാണ് രണ്ട് പേരെ പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. ഇസക്കി, ഗണേഷ് എന്നിവരാണ് പിടിയിലായത്. തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിൽ പലവിധ കവർച്ച കേസുകളിൽ പ്രതികളാണ് ഇവര്‍. പന്തളം കവർച്ചയിൽ ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി പൊലീസ് സംഘം തമിഴ്നാട്ടിൽ അന്വേഷണം തുടരുകയാണ്.

ജനുവരി ഇരുപത്തിയെട്ടാം തീയതി രാത്രിയാണ് പന്തളത്തെ പ്രവാസിയായ ബിജുനാഥിന്റെ വീട്ടിൽ കവർച്ച നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം സ്വർണാഭരണങ്ങളാണ് കവർന്നത്. ബിജുവും കുടുംബവും വിദേശത്ത് ആണ്. ബിജുവിൻ്റെ അമ്മ ഓമന പകൽ സമയത്ത് വീട്ടിൽ നിൽക്കുകയും രാത്രി മൂത്ത മകൻ്റെ വീട്ടിലേക്ക് പോകുന്നതുമാണ് പതിവ് രീതി. രാത്രിയില്‍ വീടിന്റെ മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. 29ന് രാവിലെ ഓമന വന്നപ്പോഴാണ് കവർച്ചാ വിവരം അറിഞ്ഞത്. വിദേശത്തുള്ള മരുമകളുടെ സ്വർണാഭരണങ്ങളാണ് നഷ്ടമായത്.