കൊല്ലം നഗരത്തിലെ ജില്ലാ ആശുപത്രിക്ക് സമീപമുള്ള വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപയുടെ വൻ കവർച്ച. പുലർച്ചെ മുഖം മറച്ചെത്തിയ രണ്ടംഗ സംഘം ഷട്ടർ കുത്തിത്തുറന്ന് ലോക്കറിലും ക്യാഷ് ഡ്രോയിലുമുണ്ടായിരുന്ന പണം മോഷ്ടിക്കുകയായിരുന്നു.
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ വൻ കവർച്ച. ജില്ലാ ആശുപത്രിക്ക് സമീപത്തെ സ്‌റ്റെയിൻസ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപയാണ് കവർന്നത്. ഇന്നലെ പുലർച്ചെയാണ് മുഖം മറച്ചെത്തിയ രണ്ടംഗ സംഘം ഷട്ടർ കുത്തി തുറന്ന് മോഷണം നടത്തിയത്. ഡ്രൈ ഫ്രൂട്സിൻ്റെ മൊത്ത വ്യാപാര കേന്ദ്രമായ സ്‌റ്റെയിൻസ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിലായിരുന്നു കവർച്ച. ആളെ തിരിച്ചറിയാൻ കഴിയാത്ത വിധം ശരീരമാസകലം മറച്ചെത്തിയ മോഷ്ടാക്കൾ ആദ്യ പിൻവശത്തെ ഷട്ടർ കുത്തി തുറന്നു.
അകത്ത് കയറി ലോക്കറിനുള്ളിൽ ഉണ്ടായിരുന്ന 20 ലക്ഷം രൂപ കൈക്കലാക്കി. ശേഷം ബില്ലിംഗ് ക്യാഷ് ഡ്രോയിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയും കവർന്നു. പണവുമായി രക്ഷപ്പെടും മുമ്പ് സിസിടിവി ചാനലുകളും നശിപ്പിക്കാൻ ശ്രമിച്ചു. ശനിയാഴ്‌ച ബാങ്ക് അവധി ആയതിനാൽ പണം അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് 23 ലക്ഷം രൂപ സ്ഥാപനത്തിൽ തന്നെ സൂക്ഷിച്ചത്. ലോക്കറിൽ അടക്കം പണം ഉണ്ടെന്ന് നേരത്തെ അറിയാവുന്നവരാണോ കവർച്ച നടത്തിയതെന്നും സംശയിക്കുന്നു. ഈസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്. എപ്പോഴും ആളനക്കമുള്ള നഗര ഹൃദയത്തിലാണ് വൻ കവർച്ച. പൊലീസിന്റെ രാത്രികാല സുരക്ഷ ചോദ്യം ചെയ്യപ്പെടുകയാണ്.


