മുക്കത്തെ റോബിൻ ബസ് തടഞ്ഞ് ഡ്രൈവറെ തല്ലിയത് 'വലിയ പുള്ളികൾ', സംഘത്തിനായി തെരച്ചിൽ, ഒരാൾ കൊലക്കേസ് പ്രതിയും
മുക്കത്ത് നാല് കിലോമീറ്ററോളം സ്വകാര്യ ബസിനെ പിന്‍തുടര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികള്‍ സ്ഥിരം ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍
![Those who stopped the bus in the middle of the road and beat the driver are born criminals ppp Those who stopped the bus in the middle of the road and beat the driver are born criminals ppp](https://static-ai.asianetnews.com/images/01hp28bakazf3qfb76qjjbz9rb/bus-attack_363x203xt.jpg)
കോഴിക്കോട്: മുക്കത്ത് നാല് കിലോമീറ്ററോളം സ്വകാര്യ ബസിനെ പിന്‍തുടര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികള്‍ സ്ഥിരം ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍. കഴിഞ്ഞ ദിവസമാണ് തോട്ടുമുക്കത്ത് നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന റോബിന്‍ ബസിനെ മുക്കം അരീക്കോട് റോഡില്‍ കല്ലായില്‍ വെച്ച് കാറിലെത്തിയ സംഘം തടയുകയും ഡ്രൈവര്‍ നിഖിലിനെ മര്‍ദ്ദിക്കുകയും ചെയ്തത്. ബസിന്റെ താക്കോല്‍ തട്ടിയെടുത്ത സംഘം സൈഡ് മിറര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
എം ഡി എം എ വില്‍പനയുമായി ബന്ധപ്പെട്ട് നാല് മാസത്തോളം ജയിലില്‍ കിടന്ന കോസ്‌മോ ഷഫീഖ് എന്ന് വിളിക്കുന്ന ഷഫീഖിന്റെ നേതൃത്വത്തിലാണ് ആക്രമണം അഴിച്ചുവിട്ടത്. ജാമ്യവ്യവസ്ഥ ലംഘിച്ച ഇയാളുടെ ജാമ്യം കോടതി റദ്ദ് ചെയ്‌തേക്കും. സംഘത്തിലുണ്ടായിരുന്ന കൊളക്കാടന്‍ സിജു ഒരു കൊലപാതക കേസിലെ പ്രതിയാണ്. അക്രമണത്തില്‍ യൂനുസ് എന്നയാളും ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം കേസ് അന്വേഷിക്കുന്ന അരീക്കോട് പൊലീസ് സംഘം പരിക്കേറ്റ നിഖിലിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ബസിന്റെ സൈഡ് മിറര്‍ തകര്‍ക്കുന്നതിനിടെ പ്രതികളില്‍ ഒരാള്‍ക്ക് കൈക്ക് മുറിവേറ്റിരുന്നു. അക്രമികള്‍ ബസിന്റെ താക്കോല്‍ ഊരി മാറ്റിയതിനെ തുടര്‍ന്ന് ഒന്നരമണിക്കൂറുകളോളം ബസ് വഴിയില്‍ കിടന്നിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മാറ്റുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരെ പിന്നീട് മറ്റ് ബസുകളില്‍ കയറ്റുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം