സ്‌കൂള്‍ബസ് കാത്തുനില്‍ക്കുകയായിരുന്ന കുട്ടിയെ സ്വന്തം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.

വേങ്ങര: മലപ്പുറത്ത് പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു. രണ്ടുകേസുകളിലായാണ് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. 2022 ജൂണ്‍മാസത്തിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ഇല്ലിക്കല്‍ സെയ്തലവി (60), കോയാമു (60), അബ്ദുല്‍ഖാദര്‍ (50) എന്നിവരെ വേങ്ങര പൊലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

സ്‌കൂള്‍ബസ് കാത്തുനില്‍ക്കുകയായിരുന്ന കുട്ടിയെ സ്വന്തം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അശ്ലീലവീഡിയോ കാണിച്ചായിരുന്നു പീഡനം. ഇതേ കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് മറ്റൊരുകേസ്. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതോടെ രക്ഷിതാക്കള്‍ വിവരം ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വേങ്ങര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

ഇതിനിടെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പതിനാല് പോക്സോ കേസുകളാണ് ഒറ്റപ്പാലം പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊല്ലം, തൃശ്ശൂർ, എറണാകുളം, വയനാട് ജില്ലകളിലെത്തിച്ചാണ് പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ജൂൺ 21 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിലായിരുന്നു പീഡനം. പെൺകുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.. 

രണ്ടുമാസം മുമ്പാണ് ഒറ്റപ്പാലം നഗരത്തിനടുത്ത് താമസിക്കുന്ന പതിനേഴുകാരിയെ കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ പൊലീ,ില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തിരുവനന്തപുരത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. പലയിടത്തും തടങ്കലിൽ പാർപ്പിച്ചതും, ലഹരി നൽകി പീഡിപ്പിച്ച വിവരവും പെൺകുട്ടി പൊലീസീനോട് പറഞ്ഞു. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഇതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

Read More :  പൊലീസ് വാഹനവുമായി കൂട്ടിയിടിച്ചു; അപകടസ്ഥലത്ത് നിന്ന് മുങ്ങിയ യുവാവ് പിടിയില്‍