കോഴിക്കോട്ട് ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം; നടത്തിപ്പ് കൊടുവള്ളി സ്വദേശി, യുവതികളെ കെയർ ഹോമിൽ മാറ്റി
കോഴിക്കോട് നഗരത്തിൽ വീണ്ടും പെൺവാണിഭകേന്ദ്രം കണ്ടെത്തി. ഇതര സംസ്ഥാനക്കാരുടെ സഹകരണത്തോടെ കൊടുവള്ളി സ്വദേശിയായിരുന്നു മൂന്നുമാസമായി കേന്ദ്രം നടത്തിയിരുന്നത്.
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും പെൺവാണിഭകേന്ദ്രം കണ്ടെത്തി. ഇതര സംസ്ഥാനക്കാരുടെ സഹകരണത്തോടെ കൊടുവള്ളി സ്വദേശിയായിരുന്നു മൂന്നുമാസമായി കേന്ദ്രം നടത്തിയിരുന്നത്. കോവൂർ അങ്ങാടിക്ക് അടുത്തുള്ള ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘത്തിലെ മൂന്നുപേർ പിടിയിലായി.
കേന്ദ്രം നടത്തിപ്പുകാരനായ കൊടുവള്ളി വാവാട് കത്തലാംകുഴിയിൽ ഷമീർ (29), സഹനടത്തിപ്പുകാരി കർണാടക വീരാജ്പേട്ട സ്വദേശിനി ആയിഷ എന്ന ബിനു (32), ഇടപാടുകാരനായ തമിഴ്നാട് കരൂർ സ്വദേശി വെട്ടിൽവൻ (28) എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അസി.കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട്, നേപ്പാൾ സ്വദേശിനികളായ രണ്ട് യുവതികളെയും കേന്ദ്രത്തിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ശേഷം യുവതികളെ കോഴിക്കോട്ടെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഒഡിഷ, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ യുവതികളെ ഫ്ളാറ്റിലെത്തിച്ചാണ് ഇടപാട് നടത്തിയിരുന്നതെന്ന് പോലീസ്.
Read more: തിരുവല്ലയിൽ ആയയെ മർദിച്ച സംഭവം; സ്കൂൾ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു
കോഴിക്കോട് നഗരത്തിലെ മസാജ് പാർലറിൽ കഴിഞ്ഞ ദിവസമുണ്ടായ അടിപിടിയിൽ ഇടപാടുകാരന്റെ ഫോൺ നഷ്ടപ്പെട്ട സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺവാണിഭ കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.