തിരുവനന്തപുരത്തെ ലോഡ്ജിൽ ലഹരിമരുന്ന് ഉപയോഗിച്ചെന്ന വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവും പെൺസുഹൃത്തും അറസ്റ്റിലായി. ഇവരിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 

തിരുവനന്തപുരം: ലോഡ്ജിൽ ലഹരി ഉപയോഗമെന്ന് വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവും പെൺ സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം ശ്രീകാര്യം ഭാഗത്തെ ഒരു ലോഡ്ജിൽ നിന്നുമാണ് യുവതിയെയും യുവാവിനെയും പൊലീസ് എംഡിഎംഎയുമായി പിടികൂടിയത്. മൺവിള സ്വദേശി അനന്തു (29), ചടയമംഗലം സ്വദേശി ആര്യ (27) എന്നിവരാണ് പിടിയിലായത്.

Add Asianetnews as a Preferred SourcegooglePreferred

ഇവരില്‍ നിന്ന് അഞ്ചു ഗ്രാം എംഡിഎംഎ കണ്ടെത്തി. തുമ്പ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇരുവരും രണ്ട് ദിവസം മുമ്പാണ് ലോഡ്ജിൽ മുറിയെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. അതേസമയം, കോഴിക്കോട് വാടകവീട് കേന്ദ്രീകരിച്ച് നടന്ന ലഹരിവിൽപ്പനയും പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു.

പന്തീരങ്കാവ് എടക്കുറ്റിപ്പുറത്ത് ദിൽഷാദാണ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്. ഇയാളുടെ കാറിൽ നിന്ന് 51 ഗ്രാം എംഡിഎംഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നല്ലളം പൊലീസും ഡാൻസാഫും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയുടെ കാറിൽ ഒളിപ്പിച്ച എംഡിഎംഎ ഗ്ലാസ് തകർത്താണ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തത്. പത്തോളം കേസുകളിൽ പ്രതിയായ ദിൽഷാദിന് വേണ്ടി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.