ചേർത്തലയിൽ ടിപ്പർ സൈക്കിളിലിടിച്ചു, ലോറിക്കടിയിൽപ്പെട്ട് യാത്രക്കാരന് ദാരുണാന്ത്യം
ടിപ്പര്‍ ലോറി സൈക്കിളില്‍ തട്ടി ലോറിക്കടിയില്‍പ്പെട്ട ജോര്‍ജ് തല്‍ക്ഷണം മരിച്ചു
ചേര്‍ത്തല: സൈക്കിള്‍ യാത്രക്കാരന്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് എടേഴത്ത് വീട്ടിൽ ജോർജ് (75) ആണ് മരിച്ചത്. കടക്കരപ്പള്ളി തെക്കേ ജംഗ്ഷൻ ഗുരുമന്ദിരത്തിന് സമീപം ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. ടിപ്പര്‍ ലോറി സൈക്കിളില്‍ തട്ടി ലോറിക്കടിയില്‍പ്പെട്ട ജോര്‍ജ് തല്‍ക്ഷണം മരിച്ചു. മൃതദേഹം ചേര്‍ത്തല താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് രണ്ട് മണിയോടെ തങ്കി സെന്‍റ് മേരീസ് ഫോറോനപള്ളി സെമിത്തേരിയില്‍ നടന്നു. ഭാര്യ: ലില്ലി. മക്കള്‍: ഷാജി, ഷാജു, ഷൈജു. മരുമക്കള്‍: സീന, ബിജി, റിന്‍റു.
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന്‍റെ ടയർ ഊരിതെറിച്ച സംഭവത്തിൽ അധികൃതർ നടപടി സ്വീകരിച്ചു എന്നതാണ്. സംഭവത്തിൽ നാല് കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ സസ്പെൻഷൻ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം പാറശാല ഡിപ്പോ അസി. എൻജിനീയർ എസ് പി ശിവൻകുട്ടി, മെക്കാനിക്കുമാരായ സി ആർ നിധിൻ, പി എച്ച് ഗോപീകൃഷ്ണൻ, ഹരിപ്പാട് ഡിപ്പോയിലെ ചാർജ്മാൻ ആർ മനോജ് എന്നിവർക്കെതിരെയാണു നടപടി. ഇക്കഴിഞ്ഞ 21ന് എറണാകുളത്തു നിന്നു തിരുവനന്തപുരം കളിയിക്കവിളയിലേക്ക് സർവീസ് നടത്തിയ കെ എസ് ആർ ടി സി ബസിന്‍റെ മുൻവശത്തെ ടയർ എറണാകുളത്ത് വച്ച് ഊരിതെറിച്ച സംഭവത്തിലാണ് ഇവരെ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കൊച്ചി ചിറ്റൂര്‍ റോഡിൽ വൈ എം സിഎയ്ക്ക് സമീപം വച്ചായിരുന്നു അപകടമുണ്ടായത്. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ് അരകിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ടയര്‍ ഊരി തെറിച്ചു പോയത്. അപകടം നടക്കുമ്പോൾ ബസിൽ ഇരുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. എന്നാൽ റോഡിൽ തിരക്കൊഴിഞ്ഞതും ബസിന് വേഗം കുറവായിരുന്നതും കാരണം വലിയ അപകടമാണ് ഒഴിവായത്.
കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിതെറിച്ച സംഭവം; 4 കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ