തിരക്കേറിയ റോഡുകളിലൂടെ പോകുമ്പോൾ അറിയാതെ ഗതാഗത നിയമം ലംഘിച്ചിട്ടുണ്ടാകാമെന്ന് ഭയപ്പെട്ട് പലരും ‘പിഴ’ അടയ്‌ക്കാറുണ്ട്. പിഴത്തുക 500 രൂപ മുതലാണ് ആരംഭിക്കുക. ചെറിയ തുകയായതിനാൽ പലരും പരാതി നൽകാൻ തയ്യാറായില്ല

കൊച്ചി: ഗതാഗത കുരുക്കും മെട്രോ റെയിൽ നിർമാണവും ചൂഷണം ചെയ്ത് ചെയ്യാത്ത നിയമ ലംഘനങ്ങൾക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ–ചെല്ലാൻ തട്ടിപ്പ് സജീവം. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നൽകിയുള്ള സന്ദേശങ്ങളാണ് പലർക്കും ലഭിക്കുന്നത്. ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റിനോട് സാദൃശ്യമുള്ള പേയ്‌മെന്റ് പോർട്ടലിലേക്ക് സ്വീകർത്താക്കളെ നയിച്ച് പണം തട്ടുകയാണ് രീതി. തിരക്കേറിയ റോഡുകളിലൂടെ പോകുമ്പോൾ അറിയാതെ ഗതാഗത നിയമം ലംഘിച്ചിട്ടുണ്ടാകാമെന്ന് ഭയപ്പെട്ട് പലരും ‘പിഴ’ അടയ്‌ക്കാറുണ്ട്. പിഴത്തുക 500 രൂപ മുതലാണ് ആരംഭിക്കുക. ചെറിയ തുകയായതിനാൽ പലരും പരാതി നൽകാൻ തയ്യാറായില്ല.

ഉടൻ തന്നെ പിഴയടച്ചില്ലെങ്കിൽ കൂടുതൽ പിഴ ഈടാക്കും, വാഹന രേഖകൾ റദ്ദാക്കും, അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പ് നൽകിയാണ് സന്ദേശങ്ങൾ എസ്‌എംഎസായോ വാട്‌സാപ്പിലോ എത്തുന്നത്. അനാവശ്യ സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകൾ വഴി പിഴയൊടുക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഔദ്യോഗിക സർക്കാർ പ്ലാറ്റ്‌ഫോമുകളിലൂടെ നിയമ ലംഘനം സ്ഥിരീകരിക്കുന്നതിന് മുന്‍ പലരും പിഴയടയ്‌ക്കാറുണ്ട്.

പൊതു സ്ഥലങ്ങളിൽ പാർക്ക് ചെയ്‌ത വാഹനങ്ങളിൽ നിന്നോ, സാമൂഹ്യമാധ്യമങ്ങളിൽ പങ്കിട്ട ചിത്രങ്ങളിൽ നിന്നോ, മറ്റു അനധികൃത മാർഗങ്ങളിലൂടെയോ ആണ് തട്ടിപ്പുകാർ വാഹന രജിസ്ട്രേഷൻ നമ്പറുകൾ ശേഖരിക്കുന്നത്. ലഭിക്കുന്ന സന്ദേശം ഔദ്യോഗിക പരിവാഹൻ പോർട്ടൽ അല്ലാത്ത മറ്റേതെങ്കിലും വെബ്‌സൈറ്റിലേക്ക് നയിച്ചാൽ അവഗണിക്കണം. ഗതാഗത നിയമലംഘന നോട്ടീസുകളിൽ പണം അടയ്‌ക്കുന്നതിന് മുൻപ്, പരിവാഹൻ പോർട്ടലിൽ പരിശോധിച്ച് ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം