ഷൊർണൂർ റെയിൽവേ പാലത്തിന് താഴെ പുഴയിൽ അകപ്പെട്ട രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി. കുട്ടികൾ പുഴയിൽ അകപ്പെട്ടത് കണ്ട് രക്ഷിക്കാനായി ഇറങ്ങിയ ബന്ധുവായ വയോധികനും പുഴയിൽ അകപ്പെടുകയായിരുന്നു. പുഴയരികിൽ സ്ഥിരമായി ഐസ്ക്രീം കച്ചവടം ചെയ്യാറുള്ള നിഷാദ് ആണ് രക്ഷകനായത്. 

പാലക്കാട്: ഷൊർണൂരിൽ ഒഴുക്കിൽപെട്ട രണ്ടു കുട്ടികളും ഒരു വയോധികനും ഉൾപ്പെടെ മൂന്നുപേർക്ക് രക്ഷകനായി പുഴയോരത്തെ ഐസ്ക്രീം കച്ചവടക്കാരൻ. പുഴയരികിൽ സ്ഥിരമായി ഐസ്ക്രീം കച്ചവടം ചെയ്യാറുള്ള നീന്തൽ വിദഗ്ധനായ നിഷാദ് ഷൊർണൂർ ആണ് തമിഴ്നാട് സ്വദേശികളായ മൂവർക്കും രക്ഷകനായത്. നിഷാദിന്റെ സമയോചിത ഇടപെടലിൽ വലിയ ദുരന്തമാണ് ഒഴിവായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷൊർണൂർ റെയിൽവേ പാലത്തിന് താഴെ ഇന്ന് രാവിലെ പത്തരയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. കുളിക്കാൻ ഇറങ്ങിയപ്പോഴാണ് കുട്ടികൾ വെള്ളത്തിൽ അകപ്പെട്ടത്. കുട്ടികൾ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താൻ ഇറങ്ങിയതായിരുന്നു വയോധികൻ. രണ്ടു കുട്ടികളെയും കരയ്ക്ക് കയറ്റിയെങ്കിലും വയോധികന് തിരികെ കയറാൻ കഴിഞ്ഞില്ല. ഉടൻതന്നെ പുഴയിലേക്ക് ചാടിയ നിഷാദ് വയോധികനെ കരയ്ക്ക് കയറ്റുകയായിരുന്നു.

ഒഴുക്കിൽപെട്ട കുട്ടികളെ രക്ഷപ്പെടുത്തിയതിന് ശേഷമാണ് വയോധികൻ വെള്ളത്തിൽ അകപ്പെട്ടതെന്ന് നിഷാദ് പറഞ്ഞു. ഉടൻതന്നെ തങ്ങൾ വന്ന് കയറ്റുകയായിരുന്നു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും പെട്ടെന്ന് തന്നെ എത്തിയെന്നും നിഷാദ് കൂട്ടിച്ചേർത്തു. ഫയർ ഫോഴ്സിന്റെ സിവിൽ ഡിഫൻസ് അംഗം കൂടിയാണ് നിഷാദ്.