തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതികളെ കോടതി പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്ത് എക്സൈസ്. മുട്ടത്തറ പള്ളം അബു മൻസിലിൽ അബുതാഹിർ ( 30) കൊഞ്ചിറ പാറപ്പൊറ്റ ലക്ഷ്മി ഭവനിൽ കണ്ണൻ എന്നു വിളിക്കുന്ന മിഥുൻ (31) എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രവീണും സംഘവും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ മുല്ലശേരി പൊയ്പ്പാറ വച്ചാണ് ഇവർ എക്സൈസിൻ്റെ പിടിയിലായത്. സംശയം തോന്നിയ എക്സൈസ് സംഘം ഇവരുടെ വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നും ആണ് 1100 ഗ്രാം കഞ്ചാവ് ലഭിച്ചത്. നിരവധി മയക്കുമരുന്ന്- ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ അബുതാഹിർ എന്ന് എക്സൈസ് സംഘം അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി. പതിനാല് ദിവസത്തേക്ക് പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.


