മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികള്‍ കടയില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയത്

മാനന്തവാടി: എരുമത്തെരുവിലെ ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ ഇരുമ്പുതാഴ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. മാനന്തവാടി എരുമത്തെരുവ് തച്ചയില്‍ വീട്ടില്‍ ടി സി നൗഷാദ് (29), പിലാക്കാവ് ചോലക്കല്‍ വീട് എം ഇല്ല്യാസ്(39) എന്നിവരെയാണ് മാനന്തവാടി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മൂന്നാം തീയതി രാവിലെയായിരുന്നു പരാതിക്കിടയാക്കിയ സംഭവം. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികള്‍ കടയില്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയായിരുന്നു.

വധശ്രമം, മോഷണം, കൊള്ളയടിക്കൽ, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അടിപിടി, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നൗഷാദിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. ഇയാളെ 2022-ല്‍ വയനാട് ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മേഖല ഡി.ഐ.ജി കാപ്പ നിയമം പ്രകാരം ആറു മാസക്കാലം വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കാപ്പ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം എരുമത്തെരുവില്‍ താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് വീണ്ടും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നൗഷാദിനെതിരെ വീണ്ടും കാപ്പ ചുമത്തുന്നതിനുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം