സഹോദരന്റെ സ്കൂൾ ബസ് തട്ടി, തിരുവനന്തപുരത്ത് രണ്ടര വയസുകാരന് ദാരുണാന്ത്യം
സഹോദരനെ വീട്ടിലിറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് തട്ടിയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ വിശദീകരിച്ചു. അപകടമുണ്ടായതിന് പിന്നാലെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിച്ചു
തിരുവനന്തപുരം : സഹോദരന്റെ സ്കൂൾ ബസ് തട്ടി നെയ്യാറ്റികരയിൽ രണ്ടര വയസ്സുകാരൻ മരിച്ചു. കുറ്റിയാണിക്കാട് സ്വദേശി അനീഷ്- അശ്വതി ദമ്പതികളുടെ മകൻ വിഘ്നേഷാണ് മരിച്ചത്. സഹോദരനെ വീട്ടിലിറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് തട്ടിയാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾ വിശദീകരിച്ചത്. കുട്ടിയുടെ അമ്മയാണ് അപകട വിവരം മറ്റുള്ളവരെ അറിയിച്ചത്. പിന്നാലെ കുഞ്ഞിനെ നിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പേ കുട്ടി മരിച്ചു. കുഞ്ഞിന്റെ മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇടുക്കിയിലെ മറ്റൊരു മിനി ബസ് അപകടത്തിൽ ഇരുപത്തിയൊന്ന് പേർക്ക് പരിക്കേറ്റു. കൊടികുത്തി ചാമപ്പാറ വളവിൽ നിയന്ത്രണം വിട്ട മിനി ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഇരുപത്തിയൊന്നു പേർക്ക് പരുക്കേറ്റത്. സാരമായി പരുക്കേറ്റ എട്ടു പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ മുണ്ടക്കയത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. മുംബൈ താനെ സ്വദേശികളായ വിനോദ സഞ്ചാരികളുടെ വാഹനമാണ് അൻപത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. മറിഞ്ഞ വാഹനം തെങ്ങിൽ തട്ടി നിൽക്കുകയായിരുന്നു. തേക്കടി സന്ദർശിച്ച ശേഷം തിരികെ തിരികെ തിരുവനന്തപുരത്തേയ്ക്ക് പോകും വഴിയാണ് അപകടം നടന്നത്.