കഴിഞ്ഞ ദിവസം പുലര്‍ച്ചെ പറവണ്ണയില്‍ വെച്ച്  ആഡംബര കാറിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കവെയാണ് ഇരുവരും പിടിയിലായത്.  

തിരൂര്‍: ഇതരസംസ്ഥാനങ്ങളില്‍ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ വന്‍തോതില്‍ തീരപ്രദേശങ്ങളിലെത്തിച്ച് ചില്ലറ വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ തിരൂര്‍ പൊലീസ് പിടികൂടി. മായി പൊലീസ് പിടികൂടിയത്. പറവണ്ണ സ്വദേശികളായ പള്ളിമാന്‍റെ പുരക്കല്‍ സാഹിര്‍ (24), ചേക്കാമഠത്തില്‍ തൗഫീഖ്(27) എന്നിവരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പറവണ്ണയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ആഡംബര കാറിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കവെയാണ് ഇരുവരും പിടിയിലായത്.

ഹാഷിഷ് ഓയില്‍ കാറിലിരുന്ന് ഉപയോഗിക്കവേയാണ് പ്രതികള്‍ പിടിയിലായത്. തിരൂര്‍ ഇന്‍സ്‌പെക്ടര്‍ ജിജോ എം ജെയുടെ നേതൃത്വത്തില്‍ എസ് ഐ ജലീല്‍ കറുത്തേടത്ത്, ഗ്രേഡ് എസ് ഐ മണികണ്ഠന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ, ദില്‍ജിത്ത്, ഉണ്ണിക്കുട്ടന്‍, ബിജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

അതേസമയം നിരോധിത മാരക മയക്കുമരുന്നായ എം ഡി എം എ യുമായി മലപ്പുറത്ത് ഒരു യുവാവിനെ കൂടി പിടികൂടി. ഒളവട്ടൂര്‍ കയിലോക്കിങ്ങല്‍ പുതിയത്ത് പറമ്പില്‍ മുഹമ്മദലി (24)യാണ് ജില്ലാ ആന്റി നര്‍കോട്ടിക് സംഘത്തിന്റെ പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം ആലിപ്പറമ്പ് എന്ന സ്ഥലത്തുനിന്നാണ് കഴിഞ്ഞദിവസം ഇയാളെ പിടികൂടിയത്. 50 ഗ്രാം മയക്കുമരുന്ന് ഇയാളില്‍ നിന്ന് കണ്ടെടുത്തു.

വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യംവെച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന പ്രതിയെ കഴിഞ്ഞ ഒരു മാസമായി ജില്ലാ ആന്റി നര്‍കോട്ടിക് ടീം നിരീക്ഷിച്ച് വരികയായിരുന്നു.കൊണ്ടോട്ടി ഡി വൈ എസ് പി അഷ്‌റഫിന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ ഷിബു, എസ് ഐ മുരളി, സുരേഷ് കുമാര്‍ ആന്റി നര്‍കോട്ടിക് ടീമംഗങ്ങളായ സഞ്ജീവ്, ഷബീര്‍, രതീഷ്, സബീഷ്, സുബ്രഹ്മണ്യന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.