തൃശൂരിൽ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍, പിടിയിലായത് കാപ്പ ചുമത്തി നാടുകടത്തിയവർ
7.34 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍.
തൃശൂര്‍: 7.34 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. എരുമപ്പെട്ടി സ്വദേശി അമീര്‍ (25), കാണിപ്പയ്യൂര്‍ സ്വദേശി സുബിന്‍ (28) എന്നിവരെയാണ് മയക്കുമരുന്ന് കടത്താനുപയോഗിച്ച വാഹനം ഉള്‍പ്പെടെ പോലീസ് പിടികൂടിയത്.
മയക്കുമരുന്ന് കച്ചവടം നടക്കുന്ന കേന്ദ്രങ്ങളില്‍ ചാലിശ്ശേരി പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കറുകപുത്തൂരിൽ നിന്നാണ് ഇവര്‍ അറസ്റ്റിലാകുന്നത്. തൃശൂര്‍ ജില്ലയില്‍ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയവരാണ് പിടിയിലായ യുവാക്കള്‍. ഇവരുടെ വാഹനത്തില്‍നിന്ന് ചെറിയ പാക്കറ്റുകളിലാക്കി സൂക്ഷിച്ച ഏഴര ഗ്രാം മെത്താഫെറ്റമിന്‍ കണ്ടെടുത്തു.
വിദ്യാലയങ്ങള്‍ തുറന്നതോടെ ഇത്തരം ലഹരിമാഫിയകളെ ചാലിശേരി പൊലീസും, എക്‌സൈസ് ലഹരി വിരുദ്ധ സ്ക്വാഡ് രഹസ്യമായി നിരീക്ഷണം നടത്തി വരികയായിരുന്നു. ചാലിശേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. സതീഷ് എസ്.ഐമാരായ കെ. താഹിര്‍, ജോളി സെബാസ്റ്റ്യന്‍, എ എസ് ഐ. ശ്രീനിവാസന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍ റഷീദ്, എന്‍. സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
അതേസമയം, കൽപ്പറ്റയിൽ എം.എഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. കമ്പളക്കാട് സ്വദേശിയായ മുണ്ടോളന്‍ വീട്ടില്‍ അര്‍ഷല്‍ അമീന്‍ (26) ആണ് പിടിയിലായത്. മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് തൂക്കി നല്‍കുന്നതിനുള്ള ത്രാസ് അടക്കമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശത്തില്‍ നിന്നും 0.280 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിനെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ദീര്‍ഘകാലമായി ഇയാള്‍ എം.ഡി.എം.എ വില്‍പ്പനയിലേര്‍പ്പെട്ടതായാണ് പൊലീസ് നിഗമനം. പ്രതിക്ക് മയക്കുമരുന്ന് എവിടെ നിന്ന് കിട്ടുന്നുവെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.