അമ്പലപ്പുഴയിൽ കനത്ത ചൂട് കാരണം വീടിന് പുറത്ത് കിടന്നുറങ്ങിയ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. തടയാൻ ശ്രമിച്ച പതിനാറുകാരിയായ മകൾക്കും മർദ്ദനമേറ്റ സംഭവത്തിൽ, ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
അമ്പലപ്പുഴ: കഠിനമായ ചൂട് സഹിക്കാനാവാതെ രാത്രിയിൽ വീടിന്റെ മുറ്റത്ത് കിടന്നുറങ്ങിയ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. കാക്കാഴം സ്വദേശിയായ യുവാവിനെതിരെയാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. തടയാനെത്തിയ പതിനാറുകാരിയായ മകൾക്കും മർദ്ദനമേറ്റു.
വ്യാഴാഴ്ച രാത്രി 10.30-ഓടെയായിരുന്നു സംഭവം. വീടിനുള്ളിലെ ചൂട് കാരണം കിടപ്പുമുറിയിൽ നിന്നും മുറ്റത്തിറങ്ങി തുണി വിരിച്ച് കിടക്കുകയായിരുന്നു പരാതിക്കാരി. ഇത് കണ്ടു പ്രകോപിതനായ ഭർത്താവ്, പരിസരവാസികളായ യുവാക്കളെ കാണിക്കാനാണ് മുറ്റത്ത് കിടക്കുന്നതെന്ന് ആക്രോശിച്ചുകൊണ്ട് മർദ്ദിക്കുകയായിരുന്നു.
ഭാര്യയുടെ നടുവിന് ചവിട്ടുകയും മുടിക്ക് കുത്തിപ്പിടിച്ച് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. അമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകളെയും ഇയാൾ മർദ്ദിച്ചു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.


