മാവേലിക്കരയിലെ പച്ചക്കറിക്കടയിൽനിന്ന് 25,000 രൂപ മോഷ്ടിച്ച കേസിലെ പ്രതി ഷഫീക്കിനെ പോലീസ് തമിഴ്നാട്ടിൽനിന്ന് പിടികൂടി. കോഴിക്കോട്ടേക്കും തുടർന്ന് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്കും കടന്ന ഇയാൾ, കായംകുളത്തുനിന്ന് ഒരു സ്കൂട്ടർ മോഷ്ടിച്ചതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
മാവേലിക്കര: നഗരമധ്യത്തിലെ പച്ചക്കറിക്കടയിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. തോട്ടപ്പള്ളി ഒറ്റപ്പന പുത്തൻപുര വീട്ടിൽ ഷഫീക്കിനെ മാവേലിക്കര പൊലീസും ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും ചേർന്നാണ് തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 31ന് അർധരാത്രി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ പച്ചക്കറിക്കട കുത്തിത്തുറന്ന് 25,000 രൂപയോളമാണ് ഇയാൾ കവർന്നത്.
മോഷണത്തിന് ശേഷം കോഴിക്കോട്ടേക്കും തുടർന്ന് തമിഴ്നാട്ടിലേക്കും കടന്ന പ്രതി ചെന്നൈ, വേളാങ്കണ്ണി, നാഗർകോവിൽ എന്നിവിടങ്ങളിൽ മാറിമാറി താമസിച്ചു. മാർത്താണ്ഡത്ത് എത്തിയ ശേഷം തൃപ്പരപ്പിൽനിന്നാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ കായംകുളം പുള്ളിക്കണക്ക് ഭാഗത്തുനിന്ന് ഒരു സ്കൂട്ടർ മോഷ്ടിച്ച കാര്യവും പ്രതി വെളിപ്പെടുത്തി.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെയുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബി, മാവേലിക്കര സിഐ ദ്വിജേഷ് എസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ശാസ്ത്രീയ അന്വേഷണങ്ങളിലൂടെയും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട മുൻ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിലൂടെയുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മാവേലിക്കര പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സബിത ശിവദാസ്, എസ്ഐ അംജത്ത് ഖാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, രമ്യ, സിവിൽ പോലീസ് ഓഫീസർമാരായ ജിഷ്ണു ആർ, ശ്യാം രാജ്, അനന്തമൂർത്തി വി എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


