തര്‍ക്കത്തെത്തുടര്‍ന്ന് ബാബു അയ്യപ്പനെ മര്‍ദിക്കുകയും, ഇതിനു പിന്നാലെ അയ്യപ്പൻകുഴഞ്ഞു വീഴുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മര്‍ദനവിവരം പുറത്തുവന്നത്.

മലപ്പുറം: കിണറിന് മുകളില്‍ ഷീറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരനുമായി നടന്ന തര്‍ക്കത്തിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. കുന്നുംപുറം എ.ആര്‍. നഗര്‍ അരീത്തോട് പാലന്തറ പൂക്കോടന്‍ അയ്യപ്പന്‍ (59) എന്ന റിട്ട. അധ്യാപകനാണ് മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍ ബാബു (47)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം 6.30-നാണ് സംഭവം.

Add Asianetnews as a Preferred SourcegooglePreferred

അയ്യപ്പനെ വീടിന് സമീപം കുഴഞ്ഞുവീണ് നിലയില്‍ കണ്ടെത്തുകയായിരുന്നു. കിണറിന് മുകളില്‍ ഷീറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അയ്യപ്പനും സഹോദരന്‍ ബാബുവും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസ് വിശദമാക്കുന്നു. ഈ തര്‍ക്കത്തെത്തുടര്‍ന്ന് ബാബു അയ്യപ്പനെ മര്‍ദിക്കുകയും, ഇതിനു പിന്നാലെ അയ്യപ്പൻകുഴഞ്ഞു വീഴുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മര്‍ദനവിവരം പുറത്തുവന്നത്.

സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് അയ്യപ്പനും ബാബുവും വീടിനു സമീപം വച്ചും തര്‍ക്കമുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയ്യപ്പന്റെ ഭാര്യയുടെ മൊഴിപ്രകാരമാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. കേരള റിട്ടയേഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ് സംഘടനയുടെ മലപ്പുറം ജില്ലാ സെക്രട്ടറി, ഭാരതീയ ദളിത് കോണ്‍ഗ്രസ് എആര്‍ നഗര്‍ മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു അയ്യപ്പന്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വച്ച് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം