കൊല്ലം പുനലൂരിന് സമീപം ചാലിയേക്കരയിൽ സ്ത്രീകൾ കുളിക്കുന്ന കടവിൽ വെച്ച് യുവാക്കളും നാട്ടുകാരും തമ്മിൽ കൂട്ടയടിയുണ്ടായി. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചത്.
പുനലൂർ: കൊല്ലം പുനലൂരിന് സമീപം ചാലിയേക്കരയിൽ ആറ്റിൽ കുളിക്കാനെത്തിയ യുവാക്കളും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും കൂട്ടയടിയും. സ്ത്രീകൾ കുളിക്കുന്ന കടവിൽ യുവാക്കൾ അതിക്രമിച്ചു കയറുകയും മോശമായി പെരുമാറുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമായതെന്നാണ് ആരോപണം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവങ്ങൾ അരങ്ങേറിയത്.
ചാലിയേക്കര തോടിന്റെ കടവിൽ പ്രദേശവാസികളായ സ്ത്രീകൾ കുളിക്കാനെത്തിയപ്പോൾ പുറത്തുനിന്നെത്തിയ യുവാക്കൾ അവിടെ തമ്പടിക്കുകയായിരുന്നു. സ്ത്രീകൾ എത്തിയിട്ടും അവിടെനിന്നും മാറാൻ യുവാക്കൾ തയ്യാറായില്ലെന്ന് മാത്രമല്ല, ഇവരെ ശല്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് നാട്ടുകാരുടെ ആരോപണം.
സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്യാൻ കൂടുതൽ നാട്ടുകാർ എത്തിയതോടെ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങി. പുറത്തുനിന്നെത്തിയ യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. വനിതകൾ ഉൾപ്പെടെയുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
തെന്മല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഘർഷം നടന്ന ഉടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവിഭാഗത്തിനും പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന ഔദ്യോഗിക വിശദീകരണം.


