ഷോണ്‍ബാബുവിന് മൂന്നുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും, പിഴ ഒടുക്കാത്ത പക്ഷം നാല് മാസം കൂടി തടവും അനുഭവിക്കണം. കേസിലെ രണ്ടാം പ്രതിയായ ത്രേസ്യാമ്മക്ക് ഒരു വര്‍ഷം കഠിന തടവും 15000 രൂപ പിഴയുമാണ് ശിക്ഷ.

മാനന്തവാടി: വയനാട്ടിൽ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി എന്ന കേസില്‍ 76 കാരിക്കും കൊച്ചുമകനും തടവുശിക്ഷയും പിഴയും വിധിച്ച് കോടതി. മാനന്തവാടി കണിയാരം കല്ലുമൊട്ടംകുന്ന് പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷോണ്‍ ബാബു (27), ടിപി ത്രേസ്യാമ്മ (76) എന്നിവരെയാണ് കല്‍പ്പറ്റ അഡ്‌ഹോക്ക് -11 കോടതി (എന്‍ഡിപിഎസ് പ്രത്യേക കോടതി) ജഡ്ജ് വി. അനസ് ശിക്ഷിച്ചത്.

ഷോണ്‍ബാബുവിന് മൂന്നുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴ ഒടുക്കാത്ത പക്ഷം നാല് മാസം കൂടി തടവും അനുഭവിക്കണം. കേസിലെ രണ്ടാം പ്രതിയായ ത്രേസ്യാമ്മക്ക് ഒരു വര്‍ഷം കഠിന തടവും 15000 രൂപ പിഴയും പിഴ അടക്കാനായില്ലെങ്കില്‍ നാല് മാസം കൂടി തടവും അനുഭവിക്കണം. 2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഷോണ്‍ബാബുവും ത്രേസ്യാമ്മയും ചേര്‍ന്ന് കഞ്ചാവ് ചെടി നട്ട് പരിപാലിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.കെ സുനിലും സംഘവുമെത്തി ചെടികള്‍ കണ്ടെടുക്കുകയും നശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ഈ അന്വേഷണ സംഘമാണ് കേസ് എടുത്ത് അന്വേഷണം നടത്തിയതെങ്കിലും ഇത് പൂര്‍ത്തിയാക്കി അന്തിമ കുറ്റപത്രം നല്‍കിയത് മാനന്തവാടിയിലെ മറ്റൊരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവപ്രസാദ് ആയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറായ ഇവി ലിജിഷ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Read More : ആദ്യം ഫേസ്ബുക്കിൽ ഒരു ലിങ്കയച്ചു, പിന്നാലെ വാട്ട്സ്ആപ്പിൽ ചാറ്റ്; തൃശൂരുകാരന് പോയത് 2.12 കോടി, പ്രതി പിടിയിൽ