മണ്ണാർക്കാട്ട് വ്യാപക മോഷണം. സ്വർണ്ണവും പണവും മൊബൈലുകളും മോഷണം പോയി

പാലക്കാട്: മണ്ണാർക്കാട്ട് വ്യാപക മോഷണം. സ്വർണ്ണവും പണവും മൊബൈലുകളും മോഷണം പോയി. മണ്ണാർക്കാടിൽ വീട്ടിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. മണ്ണാർക്കാട് കോടതിപ്പടി കല്ലടി അബ്ബാസ് ഹാജിയുടെ വീട്ടിൽ നിന്നും നാല്പത്തി അഞ്ച് പവൻ സ്വർണ്ണവും, അൻപതിനായിരം രൂപയുമാണ് നഷ്ട്ടപ്പെട്ടിരിക്കുന്നത്. 

മണ്ണാർക്കാട് മൊബൈൽ ഷോപ്പിൽ നിന്നും എട്ട് മൊബൈൽ ഫോണുകളും നഷ്ടമായി. അബ്ബാസ് ഹാജിയും ഭാര്യയും തൊട്ടടുത്തുള്ള മകന്റെ വീട്ടിലായിരുന്നു ഇന്ന് പുലർച്ച അബ്ബാസ് വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ എടുക്കാൻ വന്നപ്പോഴാണ് പുറത്തെ വാതിൽ പൊളിഞ്ഞു കിടക്കുന്നത് കണ്ടത്. തുടർന്നുള്ള പരിശോധനയിലാണ് അലമാര പൊളിച്ച് 45 പവൻ സ്വർണ്ണാഭരണങ്ങളും അൻപതിനായിരം രൂപയും മോഷണവും പോയതായി അറിഞ്ഞത്. 

മണ്ണാർക്കാട് കോടതിപ്പടിയിലും, ബസ് സ്റ്റാൻഡിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നതായി മണ്ണാർക്കാട് പോലിസിന് പരാതി ലഭിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചു.

Read more:  പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ് പ്രതി ശിവമൂർത്തി മുരുഘ ശരണാരുവിന് നെഞ്ചുവേദന, ആശുപത്രിയിൽ

അതേസമയം നാട്ടുകാരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണി തിരുവനന്തപുരത്ത് അറസ്റ്റിലായി. 50 ലേറെ കേസുകളിൽ പ്രതിയായ ഉണ്ണിയെ മുണ്ടക്കയം പൊലീസാണ് അകത്താക്കിയത്. മുണ്ടക്കയത്തെ കടയിൽ ജൂലൈ മാസത്തിൽ ഉണ്ടായ മോഷണത്തിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തിരുവല്ലം ഉണ്ണി അകത്തായത്. 

മുണ്ടക്കയത്തെ തോപ്പിൽ റബ്ബേഴ്സ് എന്ന സ്ഥാപനത്തില്‍ അടുത്തിടെ മോഷണം നടന്നിരുന്നു. കടയുടെ പൂട്ടു പൊളിച്ച് അകത്തു കടന്നു ഉണ്ണി കൈക്കലാക്കിയത് 85,000 രൂപയും, കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 100 കിലോ കുരുമുളകും, കൊക്കോയും, പിന്നെ 150 കിലോ ഒട്ടുപാലുമാണ്. ആദ്യം മോഷ്ടാവിനെ കുറിച്ച് സൂചനകൾ ഒന്നും പോലീസിന് കിട്ടിയിരുന്നില്ല. എന്നാൽ ശാസ്ത്രീയ അന്വേഷണത്തിൽ മോഷണം നടത്തിയത് ഉണ്ണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നീട് മോഷണ വസ്തുക്കൾ സൂക്ഷിക്കാൻ ഉണ്ണി നെയ്യാറ്റിൻകരയിൽ വാടകയ്ക്ക് എടുത്തിട്ട വീടും പൊലീസ് കണ്ടെത്തി.