Asianet News MalayalamAsianet News Malayalam

ജനവാസ മേഖലയിലേക്ക് എത്തിയത് ഏഴ് ആനകള്‍; കാട്ടാനയുടെ ആക്രമണത്തില്‍ വലഞ്ഞ് തോണ്ടിമല

മേഖലയില്‍ വഴിവിളക്കുകളോ, സഞ്ചാര യോഗ്യമായ റോഡോ ഇല്ലാത്തതിനാല്‍ ആനയുടെ ആക്രമണം ഉണ്ടായാല്‍ ഓടി രക്ഷപെടാന്‍ പോലുമാവാത്ത സാധിക്കാത്ത സ്ഥിതിയാണ്. 

Wild elephant attack incidents repeating in Idukki Bodimettu
Author
Bodimettu View Point, First Published Jan 1, 2022, 6:33 AM IST


ഇടുക്കി: ബോഡിമെട്ട് തോണ്ടിമലയില്‍ വീണ്ടും കാട്ടാന ആക്രമണം (Wild Elephant Attack) . തോണ്ടിമല ചൂണ്ടല്‍ സ്വദേശി എസ് നടരാജിന്റെ വീടിന് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരുന്ന ഷെഡ് കാട്ടാന കൂട്ടം തകര്‍ത്തു (Human Animal Conflict). കഴിഞ്ഞ ദിവസം ഒറ്റയാന്റെ ആക്രണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നിരുന്നു. പുലര്‍ച്ചെയാണ് തോണ്ടിമല ചൂണ്ടലില്‍ ഏഴ് ആനകളടങ്ങുന്ന കാട്ടാന കൂട്ടം ജനവാസ മേഖലയിലേയ്ക്ക് എത്തിയത്.

ചൂണ്ടല്‍ സ്വദേശി എസ് നടരാജന്റെ വീടിന് പുറക് വശത്തായി നിര്‍മ്മിച്ചിരുന്ന ഷെഡ് ആന തകര്‍ത്തു. ഷെഡിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും അരിയും പലവ്യഞ്ജന വസ്തുക്കളും നശിപ്പിച്ചു. പ്രദേശത്ത് വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.  പുലര്‍ച്ചെ ആക്രമണം ഉണ്ടായതോടെ, പടക്കം പൊട്ടിച്ചും ബഹളം വെച്ചും തീകത്തിച്ചും, പ്രദേശവാസികള്‍ ആനകളെ വീടിന് സമീപത്ത് നിന്നും ഓടിയ്ക്കുകയായിരുന്നു. മേഖലയില്‍ വഴിവിളക്കുകളോ, സഞ്ചാര യോഗ്യമായ റോഡോ ഇല്ലാത്തതിനാല്‍ ആനയുടെ ആക്രമണം ഉണ്ടായാല്‍ ഓടി രക്ഷപെടാന്‍ പോലുമാവാത്ത സാധിക്കാത്ത സ്ഥിതിയാണ്.

കഴിഞ്ഞ ദിവസം ഒറ്റയാന്റെ ആക്രമണത്തില്‍ തോണ്ടിമല സ്വദേശി സെല്‍വത്തിന്റെ വീട് പൂര്‍ണ്ണമായും അമല്‍രാജിന്റെ വീട് ഭാഗീകമായും തകര്‍ന്നിരുന്നു. ഏഴ് ആനകള്‍ അടങ്ങുന്ന കൂട്ടമാണ് നിലവില്‍ തോണ്ടിമല മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. കാട്ടാന ആക്രമണം പതിവായിട്ടും, ആനകളെ ഉള്‍വനത്തിലേയ്ക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിയ്ക്കുന്നില്ലെന്നാണ് നാട്ടാകാരുടെ ആരോപണം. നിലവില്‍ വീടുകള്‍ക്ക് സമീപത്ത് നിന്നും പിന്‍വാങ്ങിയെങ്കിലും സമീപ മേഖലയില്‍ ആനകൂട്ടം തമ്പടിച്ചിരിക്കുകയാണ്.

ഗ്രില്ല് തകര്‍ത്തു, വാതിലില്‍ ഇടിച്ചു; പറമ്പിക്കുളത്ത് പൊലീസ് സ്റ്റേഷന്‍ വിറപ്പിച്ച് കാട്ടാനക്കൂട്ടം
പാലക്കാട് പറമ്പിക്കുളത്ത് പൊലീസ് സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ. പൊലീസ് സ്റ്റേഷന്റെ ഗ്രില്ലുകൾ കാട്ടാന ആക്രമണത്തിൽ തകർന്നു.  പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം നേരിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.രാത്രി പത്തരയോടെയാണ് പാലക്കാട് പറമ്പിക്കുളം പൊലീസ് സ്റ്റേഷനിൽ കാട്ടാനക്കൂട്ടം എത്തിയത്. ഒരു തള്ളയാനയും കുട്ടിയാനയും സ്റ്റേഷൻ പരിസരത്ത് എത്തിയത്. ആദ്യം സ്റ്റേഷന് ചുറ്റും കറങ്ങി നടന്ന ആനകൾ ആദ്യം വാതിലുകളിലും മറ്റും ഇടിക്കുകയും പിന്നീട് മുൻ വശത്തെ ഗ്രില്ല് തകർക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷന് അകത്തായിരുന്നതിനാൽ  മറ്റ് അപകടങ്ങൾ ഉണ്ടായില്ല.

മൂന്നാറിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു
മൂന്നാർ ചോക്കനാട് എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തു.പുലർച്ചെ മൂന്ന് മണിയോടെ എത്തിയ ഒറ്റയാൻ ആണ്  സതിഷ് കുമാറിന്റെ  വാഹനത്തിന് കേടുപാടുകൾ വരുത്തിയത്. തൊഴിലാളികളുടെ ഉറക്കംകെടുത്തി കാട്ടന ശല്യം മുന്നാർ ടൗണിലും തോട്ടം മേഖലയിലും രുക്ഷമായിട്ടും വനം വകുപ്പ് നടപടി സ്വകരിക്കാത്തതിൽ തൊഴിലളികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.

പാൽരാജിന്റെ പെട്ടിക്കട അഞ്ചാം തവണയും തകർത്തെറിഞ്ഞ് കാട്ടാന
മൂന്നാറിലെ ജനവാസമേഖലയില്‍ കാട്ടാന ശല്യം അവസാനിക്കുന്നില്ല. മൂന്നാര്‍ ടൗണിലെ പാല്‍രാജിന്റെ പെട്ടിക്കട അഞ്ചാം തവണയും കാട്ടാന തകര്‍ത്തെറിഞ്ഞു. രാത്രിയിലെത്തിയ കാട്ടാന അന്‍പതിനായിരം രൂപയുടെ സാധന സാമഗ്രികള്‍ ഭക്ഷിച്ചാണ് കാടുകറിയത്. മൂന്നാര്‍ ടൗണിലെ ദേവികുളം സ്റ്റാന്‍ഡില്‍ കാര്‍ഗില്‍ റോഡിലാണ് പാൽരാജിന്റെ പെട്ടിക്കട. പുലര്‍ച്ചെയാണ് കാട്ടുകൊമ്പന്‍ തകര്‍ത്തത്. കടയ്ക്ക് നാശനഷ്ടം വരുത്തിയതിനൊപ്പം കടയില്‍ ഉണ്ടായിരുന്ന പഴങ്ങളും പച്ചക്കറികളടക്കം തിന്ന് തീര്‍ത്തു. ഇത് അഞ്ചാം തവണയാണ് കാട്ടാന പാല്‍രാജിന്റെ ഈ പെട്ടിക്കട തകര്‍ത്ത് സാധന സാമഗ്രികള്‍ ഭക്ഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios