അടൂർ ഏഴംകുളത്ത് വീടുപണിക്കായി സൂക്ഷിച്ചിരുന്ന ജനൽ പാളി തലയിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർഥിയായ ദ്രുപത് തനൂജ് (7) മരിച്ചു. രാവിലെ പത്തോടെയായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടൂര്‍: വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് രാവിലെ 10-നായിരുന്നു സംഭവം. വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടളയാണ് അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേക്ക് വീണത്. തലയ്ക്കാണ് പരിക്കേറ്റത്.
തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു. കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ അദ്വൈതാണ് സഹോദരൻ. ദ്രുപതിന്റെ പിതാവ് അടൂർ ബൈപ്പാസിൽ സ്‌കൈലൈൻ എന്ന പേരിൽ അലുമിനിയം സ്റ്റീൽ വർക്കുകളുടെ ബിസിനസ് നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ് സംസ്കാര ചടങ്ങുകൾ നാളെ നടക്കും.


